കൊടുവാളും വെട്ടുകത്തിയും എവിടെപ്പോയി? ആയുധം വെറും കമ്പിവടിയായതെങ്ങനെ ? എല്ലാം വിശ്വസിക്കാമോ?
മാനന്തവാടി: തീവ്രവാദികളുടെ ആക്രമണത്തിന് സമാനമായ കൊലപാതകമാണ് വയനാട് കണ്ടത്തുവയലിൽ ജൂലൈ അഞ്ചിന് രാത്രി നടന്നതെന്നാണ് ഇത് വരെ നാട്ടിൽ പ്രചരിച്ചിരുന്നത്. സദമ്പതികളായ ഉമ്മറിനെയും ഫാത്തിമയെയും കിടപ്പുമുറിയിൽ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്ന വിവരങ്ങൾ അതനുസരിച്ച് നോക്കിയാൽ സ്ഥിരം കൊലപാതകികൾ ഉപയോഗിക്കുന്ന കൊടുവാളോ വെട്ടുകത്തിയോ കൊലക്ക് ഉപയോഗിച്ചിരിക്കണം എന്നായിരുന്നു സംശയം. തന്നെയുമല്ല ഒരാൾക്ക് തനിയെ രണ്ടു പേരെ ഒരുമിച്ച് കൊലപ്പെടുത്താൻ കഴിയില്ലന്നായിരുന്നു ഇന്നലെ വരെ പ്രചരിച്ച മറ്റൊരു വാദം. അതു കൊണ്ട് പോലീസ് ആദ്യം അന്വേഷിച്ചതും ഇത്തരം കാര്യങ്ങളാണ്. തീവ്രവാദ ബന്ധം, രാഷ്ട്രീയ പകപോക്കൽ തുടങ്ങിയ കൊടും ക്രിമിനൽ സ്വഭാവത്തിലായിരുന്നു തങ്ങളുടെ അന്വേഷണമെന്ന് ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമി പറഞ്ഞു. ഇതിനിടെ തന്നെയാണ് മോഷണത്തിനിടെയുള്ള കൊലപാതകം എന്ന നിലയിൽ ആ വഴിക്കും അന്വേഷണം പോയത്. 28 അംഗ സംഘത്തിൽ ഒരു ഗ്രൂപ്പിനെ ഇതിനായി മാത്രം അന്വേഷണ സംഘ തലവനായ മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ നിയോഗിച്ചു. കണ്ടെത്തിയ വിവരങ്ങളെ ശാസ്ത്രീയമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കി പ്രതിയിലേക്ക് അടുക്കുകയായിരുന്നു. നിർണ്ണായക ഘട്ടത്തിൽ അന്വേഷണം പ്രതി വിശ്വനാഥനിൽ കേന്ദ്രീകരിച്ച ശേഷമാണ് കൊലയുടെ സ്വഭാവത്തിൽ മാറ്റമുണ്ടന്ന് ധാരണ ലഭിക്കുന്നത്. ഒളിഞ്ഞു നോട്ടക്കാരനും മോഷ്ടാവുമായ വിശ്വനാഥൻ ഒരു കൊലയാളി ആയിരുന്നില്ല. അതു കൊണ്ട് കൊലപാതകം ലക്ഷ്യവുമായിരുന്നില്ല. അതിനാൽ കൊടുവാളോ വെട്ടുകത്തിയോ കൈയ്യിൽ കരുതിയിരുന്നുമില്ല. വേണ്ടി വന്നാൽ ഉപയോഗിക്കാനാണ് കമ്പിവടി കരുതിയത്. മോഷണത്തിനിടെ ഉമ്മർ ഉണർന്നപ്പോൾ ക്രിമിനൽ സ്വഭാവക്കാരനായിരുന്നതിനാൽ കൊലപാതകത്തിന് തെല്ലും ഭയമുണ്ടായില്ല. പൊതുവെ ആരോഗ്യം കുറഞ്ഞവരായിരുന്നു ദമ്പതികൾ . ഒരു മൽപിടുത്തത്തിനു പോലും സരമില്ലാതെ ആവർത്തിച്ച് കമ്പിവടി കൊണ്ട് ഇരുവരെയും അടിച്ചതാണ് മുറിവ് വെട്ടേറ്റതിന് സമാനമാക്കിയത്.
കൊലപാതകം കഴിഞ്ഞ് പുലർച്ചെ നാല് മണിക്കാണ് തിരിച്ച് തൊട്ടിൽ പാലത്തേക്ക് പോയത്.
പ്രതി പറയുന്നതെല്ലാം അക്ഷരം പ്രതി അംഗീകരിക്കാൻ പോലീസ് തയ്യാറല്ല. നാട്ടുകാരുടെ സംശയങ്ങൾ പ്രതിയുടെ അറസ്റ്റോടെ തീർന്നെങ്കിലും പോലീസിന്റെ സംശയങ്ങൾ ഇനിയും തീർന്നിട്ടില്ല. ഇതേ സംഘം ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ അന്വേഷണം തുടരും.
Leave a Reply