നാൽപ്പത്തിമൂന്ന് വർഷം മുൻപുള്ള അംഗൺവാടി അദ്ധ്യാപികമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
മാനന്തവാടി: നാൽപ്പത്തിമൂന്ന് വർഷം മുൻപുള്ള അംഗൺവാടി അദ്ധ്യാപികമാരുടെ ഒത്തുചേരൽ ആഘോഷമാക്കി മാറ്റി റിട്ടയർ ചെയ്ത അംഗൺവാടി ടീച്ചർമാർ .
വയനാട് ജില്ലയിൽ ആദ്യമായി മാനന്തവാടി ഐ.സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ച അംഗൺവാടികളിലെ ടീച്ചർമാരാണ് മാനന്തവാടി പഴശ്ശി പാർക്കിൽ ഒത്തുചേർന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ടീച്ചർമാർ പ്രായാധ്യകമായ അസുഖങ്ങൾ അവഗണിച്ച് കൊണ്ടാണ് ഒത്തുചേരൽ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്.1979ലെ
അൻപത് അംഗൺവാടി അദ്ധ്യാപികമാരിൽ 45 ടീച്ചർമാരാണ് ഒത്തുചേരലിൽ പങ്കെടുത്തത്.അഞ്ച് പേർ മരണപ്പെട്ട് പോയി.
1979ൽ തളിപ്പറമ്പ് കരിമ്പം ട്രെയിനിംഗ് സെൻ്ററിൽ വെച്ചാണ് അൻപത് ടീച്ചർമാർക്കും നാല് മാസത്തെ
പരിശീലനം ലഭിച്ചത്. അന്ന് ഒരു വീട്ടിലായിരുന്നു 50 പേരും താമസിച്ചിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുകയും ആദ്യമായി 45 അദ്ധ്യാപികമാരും പങ്കെടുത്ത് കൊണ്ടുള്ള ഒത്തുചേരൽ ചടങ്ങും സംഘടിപ്പിക്കുകയായിരുന്നു.
അക്കാലത്ത് അദ്ധ്യാപികമാർക്ക് മാസം 175 രൂപയും ഹെൽപ്പർ മാർക്ക് 50 രൂപയുമാണ് ശമ്പളമായി ലഭിച്ചിരുന്നത്.
ഇപ്പോൾ 2500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. വാർദ്ധക്യത്തിൽ ചികിത്സക്കുള്ള മരുന്ന് വാങ്ങാൻ പോലും പെൻഷൻ തുക തികയുന്നില്ല. പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്നാണ് ടീച്ചർമാരുടെ ആവശ്യം.ഒത്തുചേരൽ ചടങ്ങുകൾക്ക് കൊച്ചുത്രേസ്യ, കെ.വി.നാരായണി, പി.പി. മേരി ഫ്രാൻസീസ്, തുളസിമണി, കെ.കെ.സരോജിനി അമ്മ, പി.എസ്.രമാദേവി എന്നിവർ നേതൃത്വം നൽകി.
Leave a Reply