തസ്തികനിര്‍ണ്ണയം ; അധ്യാപകവിരുദ്ധ നിലപാട് പുന:പരിശോധിക്കണം: കെ.പി. എസ്.ടി. എ
കൽപ്പറ്റ : സംസ്ഥാന വ്യാപകമായി കൂട്ടത്തോടെ അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മതിയായ എണ്ണം കുട്ടികള്‍ ഉണ്ടായിട്ടും യു ഐ ഡി ഇല്ലെന്ന കാരണത്താല്‍ സംസ്ഥാനവ്യാപകമായി അധ്യാപക തസ്തികകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചു . ആധാര്‍ എന്റോള്‍മെന്റ് നടത്തി ഇ ഐ ഡി നമ്പര്‍ ലഭിച്ച കുട്ടികളെ പോലും തസ്തിക നിര്‍ണ്ണയത്തില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.
മുന്‍ വര്‍ഷങ്ങളില്‍ യു ഐ ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിര്‍ണ്ണയത്തില്‍ പരിഗണിച്ചിരുന്നു. ഇതിന് പ്രധാനാധ്യാപകന്‍ സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. പുതിയ നടപടിക്രമമനുസരിച്ച് യു ഐ ഡി ഇല്ലാത്ത കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ കിട്ടുന്നതിന് മൂന്ന് മാസം വരെ സമയം ആവശ്യമാണ് . കുട്ടിയുടെയും രക്ഷിതാക്കളുടെയും ആധാര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തണമെങ്കിലും മാസങ്ങള്‍ എടുക്കാറുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളിലും യു ഐ ഡി യുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളുണ്ട്. ഒന്നോ രണ്ടോ കുട്ടികള്‍ക്ക് യു ഐ ഡി ഇല്ലാത്തത് ഒരു സ്‌കൂളില്‍ തന്നെ ഒന്നിലധികം തസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ട് .
തസ്തിക നിര്‍ണ്ണയത്തില്‍ 1997 മുതല്‍ അനുവദിച്ചു വന്നിരുന്ന 1:40 അനുപാതം എടുത്തു കളഞ്ഞതും വ്യാപകമായി തസ്തിക നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
സര്‍ക്കാറിന്റെ പിടിപ്പുകേടു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തസ്തികനിര്‍ണ്ണയത്തില്‍ അധ്യാപകവിരുദ്ധ നിലപാടുകളെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നത്.
തസ്തിക നിര്‍ണ്ണയത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അവലംബിച്ച രീതി തുടരണമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു .
സംസ്ഥാന പ്രസിഡന്റ് കെ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, സീനിയര്‍ വൈസ്പ്രസിഡന്റ് എന്‍ ശ്യാംകുമാര്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന്‍ , വൈസ്പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാന്‍ , എന്‍ ജയപ്രകാശ്, കെ രമേശന്‍ ,പി വി ഷാജിമോന്‍ , എന്‍ രാജ്‌മോഹന്‍ ,ബി സുനില്‍കുമാര്‍ , വി മണികണ്ഠന്‍, സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ്, അനില്‍ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ , പി വി ജ്യോതി , പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
Leave a Reply