അടയ്ക്കയുടെ പിന്നാലെ പനങ്കുരുവും പാൻമസാലക്കൂട്ടിലേക്ക്: പനങ്കുരു തേടി പുറത്തു നിന്നുള്ള ഏജന്റുമാർ ജില്ലയിൽ എത്തുന്നു
ബത്തേരി: ചവയ്ക്കുന്ന ലഹരികളുടെ കൂട്ടിൽ പെട്ടതോടെ വയനാടൻ പനങ്കുരുവിനും പ്രിയമേറി. കിലോയ്ക്ക് 45 രൂപ തോതിൽ ഇതര സംസ്ഥാനങ്ങളിലെയും ഇന്തൊനീഷ്യയിലെയും പാൻമസാല കമ്പനികളിലേക്ക് പനങ്കുരു കയറ്റിപ്പോകുന്നു.
കേരളത്തിൽ നിരോധിച്ചിട്ടുള്ള പുകയില ഉൽപന്നങ്ങളായ പാൻമസാലയിലും ഗുഡ്‌കയിലുമൊക്കെ ചേർക്കാനാണ് പനങ്കുരു ഉപയോഗിക്കുന്നത്. വിവിധ മരുന്നുകളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു.
പനങ്കുരു ശേഖരിക്കാൻ പുറത്തു നിന്നുള്ള ഏജന്റുമാർ ജില്ലയിൽ എത്തിത്തുടങ്ങിയതോടെ പനയെ അവഗണിച്ചിരുന്ന കർഷകർ പലരും പനങ്കുലയിട്ടു തുടങ്ങി. തരുവണ കേന്ദ്രീകരിച്ചാണ് ജില്ലയിൽ നിന്നുള്ള പനങ്കുരുവിന്റെ പ്രധാന വിപണനം.
വിപണി തിരിച്ചറിഞ്ഞ കർഷകർ പലയിടങ്ങളിൽ നിന്നും ഇപ്പോൾ പനങ്കുരു വിളവെടുക്കുന്നുണ്ട്. പഴുത്ത പനങ്കുലകൾ വെട്ടിയെടുത്ത് ചാക്കിൽ കെട്ടി രണ്ടോ മൂന്നോ ദിവസം വച്ച് ഉതിർത്തെടുത്ത ശേഷം വലിയ നിരപ്പായ കളത്തിൽ നിരത്തി ട്രാക്ടർ ഉപയോഗിച്ച് മെതിച്ച് കുരുക്കളാക്കി എടുക്കുകയാണ് ചെയ്യുന്നത്.
Leave a Reply