കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെടണം: പി.കെ. ജയലക്ഷ്മി
കൽപ്പറ്റ: നാല് പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് വേണ്ടി പോരാട്ടം നടത്തുന്ന തൊണ്ടർനാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ ഗൗരവമായി ഇടപെടണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ആവശ്യവും വയനാട് പ്രസ്സ് ക്ലബ്ബിന്റെ ഇടപെടലും നിരവധി രാഷ്ട്രീയ പാർട്ടികളുടെ സമരവും പരിഗണിച്ച് വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ പലതവണ നടത്തിയ ഉന്നതതല യോഗത്തിൽ കുടുംബത്തിന് അനുകൂലമായി നല്ലൊരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് ഏറെ ഗുണം ചെയ്യുന്ന ആ പാക്കേജ് അംഗീകരിക്കാൻ കുടുംബം തയ്യാറാകാതിരുന്നതിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഇതിന് ശേഷമാണ് കേസ് വഷളായതും സൂപ്രീം കോടതി യിലേക്ക് എത്തിയതും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർ തിരഞ്ഞെടുപ്പ് കഴിഞ്ഞ പ്പോൾ കുടുംബത്തെ കൈയ്യൊഴിഞ്ഞു. മാനന്തവാടി ,കൽപ്പറ്റ എം.എൽ.എമാർ. ഗൗരവമായി വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധാർഹമാണ്.
റവന്യൂ ,വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സി.പി.ഐ. ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. കുടുംബത്തിന്റെ സ്ഥിതിയും വസ്തുതകളും കോടതിയെ ബോധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിഷയത്തിൽ ഇടത് മുന്നണി ഒറ്റക്കെട്ടായി നിലപാടെടുക്കാത്തത് ഈ കുടുംബത്തോടുള്ള നീതി നിഷേധമാണ്. കാഞിരത്തിനാൽ കുടുംബത്തിന് വേണ്ടി മുതല കണ്ണീരൊഴുക്കുന്നവർ ക്രിയാത്മകമായി ഇടപെടാതിരിക്കുന്നത് ശരിയല്ലന്നും ജയലക്ഷ്മി ആരോപിച്ചു.
Leave a Reply