തപാൽ ജീവനക്കാരുടെ സമരം തുടരുമെന്ന് സമര സഹായസമിതി.
കല്‍പ്പറ്റ: തപാല്‍വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്(ജിഡിഎസ്) ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരം ജില്ലയിലും ശക്തമാക്കുന്നു. സമരം 15 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥിരം ജീവനക്കാര്‍ നടത്തിവന്ന സമരം രണ്ട് ദിവസം മുമ്പ് പിന്‍വലിച്ചിരുന്നു.
രാജ്യവ്യാപകമായി രണ്ടര ലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 125000 ബ്രാഞ്ച് പോസ്‌റ്റോഫീസുകളുടെ പ്രവര്‍ത്തനമാണ് നിലച്ചിരിക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ച് പ്രകടനം നടത്തും. കൂടാതെ ജീവനക്കാരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യച്ചങ്ങല തീര്‍ക്കും. നിര്‍ബന്ധിച്ച് തുറന്ന ഓഫീസുകള്‍ അടുത്ത ദിവസംമുതല്‍ അടപ്പിക്കുകയും സമരം പൂര്‍ണമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
'2016 ലെ കമലേഷ് ചന്ദ്ര റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല റിപ്പോര്‍ട്ട് ഉണ്ടാകുന്നതുവരെ സമരം തുടരും. ജില്ലയില്‍ 350 ഓളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 147 ബ്രാഞ്ച് പോസ്‌റ്റോഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കല്‍പ്പറ്റയിലെയും മാനന്തവാടിയിലെയും ഹെഡ് പോസ്‌റ്റോഫീസുകള്‍ക്കുമുന്നിലാണ് ഇപ്പോള്‍ സമരം തുടരുന്നത്. എന്‍എഫ്പിഇ, എസ്എന്‍പിഒ, സിപിഇഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
വാര്‍ത്താസമ്മേളനത്തില്‍ സമരസഹായ സമിതിയംഗങ്ങളായ പി.പി. ബാബു, സി.സി. നിജേഷ്, കെ. ബാലകൃഷ്ണന്‍, സി.കെ. ബാലകൃഷ്ണന്‍, എം.പി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
Leave a Reply