വയനാട് ചുരത്തില്‍ ഗ്യാസ് ചോര്‍ച്ച എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ചുരം സംരക്ഷണ സമിതി
വയനാട് ചുരത്തില്‍ ഗ്യാസ് ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ചയും ഗതാഗതം തടസ്സമുണ്ടെന്നുമുള്ള വാർത്തകൾ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ വാര്‍ത്താ ഗ്രൂപ്പിലൂടെയും പ്രചരിച്ചതിനെ തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസിന്റെ ഹൈവേ പോലിസ് യൂണിറ്റും ചേർന്ന് അടിവാരം മുതൽ ലക്കിടി വരെയുള്ള ചുരം മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊന്നും തന്നെ കണ്ടെത്താനായില്ല.ചുരത്തിൽ ഗ്യാസ് ടാങ്കറിൽ നിന്നും വാതക ചോർച്ചയുണ്ടെന്ന വിവരത്തിനെ തുടർന്ന് മുക്കം ഫയർ ഫോഴ്സ് യൂണിറ്റും കൽപ്പറ്റ ഫയർ ഫോഴ്സ് യൂണിറ്റും ചുരത്തിൽ എത്തിയിരുന്നു.ചുരം മേഖലയിൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ഇത്തരമൊരു വാഹനം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇതൊരു വ്യാജ വർത്തയാണെന്ന നിഗമനത്തിലെത്തി ഫയർ ഫോഴ്സ് യൂണിറ്റുകൾ തിരിച്ചു പോവുകയായിരുന്നു.ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടറോട് ചുരം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ചില ന്യൂസ് ഗ്രൂപ്പുകളിൽ പ്രചരിച്ച വ്യാജ വാർത്ത യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി.നിലവിൽ ചുരത്തിലിപ്പോൾ യാതൊരു വിധ ഗതാഗത തടസ്സങ്ങളുമില്ല.
Leave a Reply