നിരവധി കേസുകളിലെ പ്രതിയെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
വൈത്തിരി: വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനിലും എക്സ്സൈസിലും നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയായ പൊഴുതന, പെരിങ്കോട കാരാട്ട് വീട്ടിൽ ജംഷീർ അലി കെ (40 )നെ കാപ്പ നിയമ പ്രകാരം ജില്ല പോലീസ് മേധാവി ടി നാരായണൻ ഐ പിഎ സിൻ്റെ നിർദ്ദേശപ്രകാരം വൈത്തിരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ടി ഉത്തംദാസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. തമിഴ്നാടുമായി നിരവധി മയക്കുമരുന്ന് കേസുകൾ അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും കാപ്പ നിയമപ്രകാരം വയനാട് ജില്ല കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതുമായ പ്രതിയാണ് ജംഷീർ അലി.
കൂടാതെ നേരത്തേയും ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അടുത്തകാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വരികയായിരുന്നു. ശേഷം ബാംഗ്ലൂർ, മൈസൂർ ഭാഗങ്ങളിൽ സ്ഥലങ്ങൾ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ഈ വിവരം മനസിലാക്കിയ വയനാട് വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ മൈസൂരിൽ എത്തി ജില്ല സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കണ്ണൂർ സെൻട്രൽ പ്രിസണിൽ എത്തിച്ച് ഒരു വർഷത്തെ കരുതൽ തടങ്കലിൽ ജയിലിലടച്ചു.
Leave a Reply