പാഴാക്കാതിരിക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം
കൽപ്പറ്റ: ശുദ്ധജലത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിര പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗത്തില്‍ ഇടപെടല്‍ എന്നാണ് ഇത്തവണ ലോക ജലദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. എന്നാല്‍, ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 97 ശതമാനം വരുന്ന കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഭൂമിയുടെ മൂന്നിലൊന്ന് വെള്ളമാണെങ്കിലും ജീവജാലങ്ങള്‍ക്ക് അത്യാവശ്യമായ ശുദ്ധജലം വളരെ കുറവുമാത്രമേ ഉള്ളൂ എന്നതാണ് വസ്തുത. ശുദ്ധജലത്തിന്റെ വിനിയോഗം ബുദ്ധിപരമായേ നടത്താവൂ എന്ന് സാരം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം വര്‍ഷങ്ങളായി ലോകം ശുദ്ധജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു. പല ലോകരാഷ്ട്രങ്ങള്‍ക്കും വരള്‍ച്ച പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നത് യാഥാര്‍ഥഥ്യം. ഒരുതുള്ളി വെള്ളത്തിന് വേണ്ടി മനുഷ്യര്‍ മാത്രമല്ല രാഷ്ട്രങ്ങള്‍ പോലും പോര്‍മുഖത്തെത്തി. ജലത്തിന്റെ വിനിയോഗത്തിന് വേണ്ടി ഇരുചേരികളിലായവര്‍ ഇന്ത്യയിലുണ്ട്.
1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ് ജലദിനം ആചരിക്കുകയെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. 1993 മാർച്ച് 22 മുതൽ ലോക ജലദിനാചരണം തുടങ്ങി. കുടിവെള്ളത്തിന് വേണ്ടിയുള്ള യുദ്ധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന് തുടങ്ങിയ ഘട്ടത്തിലായിരുന്നു യുഎന്നിന്റെ ഈ തീരുമാനം. ഇനിയൊര് മഹായുദ്ധം നടക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ജലമായിരിക്കുമെന്ന് യുഎൻ തിരിച്ചറിഞ്ഞിരുന്നു.
വറ്റിവരണ്ട സ്രോതസുകളുടെയും കൂടിവരുന്ന വന നശീകരണത്തിന്റെയും നടുവില്‍ നിന്നാണ് ലോകം ഇന്ന് ജലദിനം ആഘോഷിക്കുന്നത്. കടുപ്പമേറിയ വേനല്‍ച്ചൂട് നേരിടുന്ന ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജ്യത്ത് വേനല്‍ച്ചൂട് കൂടുന്നതിനനുസരിച്ച് കുടിവെള്ള ക്ഷാമവും കൂടി വരികയാണ്. കുടിക്കാന്‍ മാത്രമല്ല, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Leave a Reply