വിള ഇൻഷുറൻസ്: സർക്കാർ വിഹിതം ഒരു മാസത്തിനകം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
കൽപറ്റ: സംസ്‌ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്യുകയും 2021 ജൂലൈയിലെ മഴയിലും കാറ്റിലും നശിച്ചതുമായ വിളകളുടെ ഇൻഷുറൻസ് തുകയായ 29,900 രൂപയുടെ സർക്കാർ വിഹിതം കർഷകന് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൃഷി വകുപ്പ് ഡയറക്ടർക്കാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മിഷനെ രേഖമൂലം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പടിഞ്ഞാറത്തറ കൃഷി ഭവൻ പരിധിയിൽ താമസിക്കുന്ന ജോസ് കൊച്ചുമലയിൽ നൽകിയ പരാതിയിൽ തീർപ്പ് കല്പിച്ചാണ് കമ്മീഷന്റെ നിർദ്ദേശം. 299 കുലച്ച നേന്ത്രവാഴകൾ പൂർണമായി നശിച്ചെന്ന് ജോസ് തന്റെ പരാതിയില്ല ബോധിപ്പിച്ചിരുന്നു.
കുലച്ച വാഴക്ക് ഒന്നിന് മുന്നൂറ് രൂപ പ്രകാരം 299 വാഴകൾക്ക് 89,700 രൂപയും പ്രകൃതി ക്ഷോഭത്തിൽ ഉൾപ്പെടുത്തി സംസ്‌ഥാന വിഹിതമായി ഒരു വാഴക്ക് നൂറ് രൂപ പ്രകാരം 299 വാഴയ്ക്ക് 29,900 രൂപയും ചേർത്ത് 1,19,600 രൂപ അനുവദിക്കാൻ നേരത്തെ കൃഷി വകുപ്പ് തീരുമാനിച്ചതും, 2021 നവംബർ 10 നു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇക്കാര്യം അംഗീകരിച്ചതുമാണ്.
തനിക്കു രണ്ട് വർഷം പിന്നിട്ടിട്ടും സംസ്‌ഥാന സർക്കാർ വിഹിതമായ 29,900 രൂപ കിട്ടിയില്ലെന്നു പരാതിക്കാരൻ കമ്മിഷനെ ബോധിപ്പിച്ചു. അതോടൊപ്പം കല്ലോടി കേരള ഗ്രാമീൺ ബാങ്കിൽ തനിക്ക് നാല് ലക്ഷം രൂപ കാർഷിക വായ്‌പ ഉണ്ടെന്നും പരാതിയിൽ പരാമർശിക്കുന്നു.
Leave a Reply