കിണർ തകർന്നു; കളരിക്കോട്കുന്ന് കോളനിയിലെ ജനങ്ങൾ വലയുന്നു
തരിയോട്: കിണർ തകർന്ന് കുടിവെള്ളം ലഭ്യമല്ലാതെ കാപ്പുവയൽ കളരിക്കോട് കുന്ന് കോളനിയിലെ ജനങ്ങൾ. റിങ് ഇടിഞ്ഞ് താഴ്ന്നത് മൂലമാണ് കിണർ തകർന്നടിഞ്ഞത്. ഈ പ്രദേശത്തെ പതിനാല് വീടുകളിലായി താമസിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കിണർ. ജല വകുപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജല വകുപ്പിന്റെ വെള്ളം ലഭിക്കുന്നത്.
കിണർ തകർന്നടിഞ്ഞതും ശുദ്ധജല വിതരണം അശേഷം നിലച്ചതും കോളനിയിലെ ജനങ്ങൾ അധികാരികളെ അറിയിച്ചെങ്കിലും ഒരു തവണ മാത്രമാണു ജലവകുപ്പ് ശുദ്ധജല വിതരണം നടത്തിയത്. കോളനിക്കാർ നിലവിൽ അയൽ വീടുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ വെള്ളം കുറവായത് ദുരിതം ഇരട്ടിയാക്കുകയും ജനത്തെ വലക്കുകയും ചെയ്യുന്നു. കാലപ്പഴക്കം കാരണം കിണറിൻ്റെ ഭിത്തിയും തൂണുകളും അപകടാവസ്‌ഥയിൽ തുടരുകയാണ്.
“അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടത്താറില്ല” കോളനിവാസികൾ കുറ്റപ്പെടുത്തി. “വിള്ളൽ വീണ തൂണുകളും അരിക് ഭിത്തിയും ഏത് നിമിഷവും തകർന്നടിയുന്ന അവസ്ഥയിലാണ്. നടവഴിക്കടുത്ത് കിണർ സ്‌ഥിതി ചെയ്യുന്നത് അപകട സാഹചര്യം ഇരട്ടിയാക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികാരികൾ തിരിഞ്ഞു പോലും നോക്കിയില്ല” കോളനിക്കാർ പറഞ്ഞു.
Leave a Reply