നാലംഗ കുടുംബത്തിന്റെ മരണം: മക്കളെ കെട്ടി തൂക്കിയ ശേഷം വിനോദിന്റെ സഹായത്തോടെ ഭാര്യയും ശേഷം ഗൃഹനാഥനും ജീവനൊടുക്കിയതാണന്ന് സംശയം.
നാലംഗ കുടുംബത്തിന്റെ മരണം: മക്കളെ കെട്ടി തൂക്കിയ ശേഷം വിനോദിന്റെ സഹായത്തോടെ ഭാര്യയും ശേഷം ഗൃഹനാഥനും ജീവനൊടുക്കിയതെന്ന് സാഹചര്യ തെളിവുകൾ ..
വയനാട്ടില്‍ കര്‍ഷക കുടുംബത്തിലെ നാല് പേരെയാണ് ശനിയാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. . തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ തോപ്പില്‍ വിനോദ്(48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് വീടിനടുത്ത് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ മണ്ണല്ലൂര്‍ ഷിജുവിന്റെ തോട്ടത്തിലെ മരത്തിലാണ് നാല് പേരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരത്തിലെ താഴത്തെ ശിഖരത്തില്‍ അനുശ്രീയും അഭിനവും തൊട്ട് മുകളിലെ മറ്റൊരു കൊമ്പില്‍ മിനിയും ഏറ്റവും മുകളിലത്തെ കൊമ്പില്‍ വിനോദും മരിച്ചനിലയിലാണ് നാട്ടുകാര്‍ കണ്ടത്. തോട്ടത്തിന്റെ ഉടമ ഷിജു ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. മരത്തിന് ചുവട്ടില്‍ നിന്ന് മിനിയുടെ ബാഗും ശീതളപാനീയ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ താമസിച്ചുവരുന്ന ഇവർ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പിലാക്കാവിലുള്ള സഹോദരി ഉഷയുടെ വീട്ടില്‍ പോയിരുന്നു. രാത്രി ഭക്ഷണത്തിന് ശേഷം അവിടെ നിന്നും മടങ്ങിയ നാല് പേരും വീട്ടില്‍ തിരിച്ചെത്തിയില്ല. രാത്രി 9 മണിക്ക് ഇവരുടെ ഉടമസ്ഥതയിലുള്ള ജീപ്പില്‍ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ടത് നാട്ടുകാര്‍ കണ്ടിരുന്നു. വിനോദ് ഉപയോഗിക്കുന്ന ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് അടുത്തുള്ളവര്‍ പറഞ്ഞു. ഇതിനിടക്ക് വിനോദിന്റെ സഹോദരി മാതാപിതാക്കളെ വിളിച്ച് വിനോദും കുടുംബവും വീട്ടിലെത്തിയോ എന്നും അന്വേഷിച്ചിരുന്നു. വിനോദിനെയും കുടുംബത്തെയും കാണാതായതോടെ നാട്ടുകാർ പരിസരങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കര്‍ണാടകയില്‍ വാഴകൃഷി ചെയ്യുകയാണ് വിനോദ്. നാട്ടില്‍ ആറ് പശുക്കളുള്ള ഫാമും നടത്തുന്നുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പൊലീസ് ആദ്യം സ്ഥലത്തെത്തി. പിന്നീട് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പത്ത് ലക്ഷം രൂപ കടം ഉള്ളതിനാൽ മരണ കാരണം കടബാധ്യതയാണന്നാണ് ആദ്യം അനുമാനിച്ചിരുന്നത് എന്നാൽ ഇതല്ല കാരണമെന്ന് പിന്നീട് വ്യക്തമായി.
Leave a Reply