നിസാമിന്റെ മരണത്തിൽ ദുരൂഹത: പോലീസ് അന്വേഷണം തുടങ്ങി: മൃതദേഹം സംസ്കരിച്ചു.
പനമരം : ഒരാഴ്ച്ച മുമ്പ് പനമരത്ത് നിന്നും കാണാതാവുകയും തൂങ്ങി മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തുകയും അഞ്ചാംമൈൽ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലൻ മൂസയുടെ മകൻ നിസാം (15) മിന്റെ മരണത്തിൽ ദുരൂഹത .ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പനമരം പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കെല്ലൂർ അഞ്ചാംമൈൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ സംസ്കരിച്ചു.
പനമരം ബദറുൽ ഹുദയിൽ താമസിച്ചു പഠിച്ചു വരുകയായിരുന്ന നിസാമിനെ ഈ മാസം ഒന്നാം തിയതി മുതൽ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് പനമരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂട്ടക്കടവിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിസാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്കാണ് നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംസ്കാര ചടങ്ങുകൾ നടന്നത്..
മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗിൽ സ്വിച്ച് ഓഫായ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു. . തുടർന്ന് ബന്ധുക്കൾ സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് നിസാമിന്റേത്. കിണർ നിർമ്മാണ തൊഴിലാളിയായ ഉപ്പ മൂസ രണ്ട് വർഷം മുമ്പ് കുപ്പാടിത്തറയിൽ കിണർ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ മണ്ണിടിഞ് വീണാണ് മരിച്ചത്. കുടുംബത്തിന് യാതൊരു ധസഹായവും ലഭിച്ചിരുന്നില്ല. ഉമ്മ സുഹറയും രോഗിയാണ്. നിസാം പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് കുറച്ച് നാളുകൾക്ക് മുമ്പ് പണം കളവുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന അധികാരികൾ നിസാം അടക്കമുള്ള വിദ്യാർത്ഥികളെ ചോദ്യം ചെയ്തിരുന്നു. വീട്ടിലെ സ്ഥിതിയും അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളും കാരണം നിസാം വലിയ മാനസിക വിഷമത്തിലായിരുന്നുവത്രെ. എന്നാൽ സാഹചര്യത്തെളിവുകൾ വെച്ച് ആത്മഹത്യയിൽ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
Leave a Reply