ആരോഗ്യവാനായി രാമേട്ടനെത്തി: മുന്നോട്ടുള്ള കാർഷിക വഴിയിൽ ഇരുട്ട് മാത്രമെന്ന് ചെറുവയൽ രാമൻ.
ആരോഗ്യവാനായി രാമേട്ടനെത്തി: മുന്നോട്ട് നോക്കുമ്പോൾ ഇരുട്ട് മാത്രമെന്ന് ചെറുവയൽ രാമൻ
സി.വി.ഷിബു.
കൽപ്പറ്റ: അവിചാരിതമായ ആശുപത്രി വാസത്തിനും ആശങ്കകൾക്കും വിരാമമിട്ട് ദുബായിലെ ചികിത്സ കഴിഞ്ഞ് ചെറുവയൽ രാമൻ എന്ന പാരമ്പര്യ നെൽവിത്ത് കർഷകൻ നാട്ടിൽ തിരിച്ചെത്തി. ദുബായിൽ നിന്നുള്ള വിമാനത്തിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കരിപ്പൂരിലിറങ്ങിയ അദ്ദേഹവും മകൻ രാജേഷും രാത്രിയോടെയാണ് വയനാട്ടിലെ മാനന്തവാടിക്കടുത്ത കമ്മന ചെറു വയൽ തറവാട്ടിലെത്തിയത്.
ഒക്ടോബർ അഞ്ചിന് ദുബായിൽ ഒരു കൂട്ടം കൃഷി സ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ മൂന്നിനാണ് രാമേട്ടൻ ദുബായിലേക്ക് പോയത്. പരിപാടിക്ക് തൊട്ടു മുമ്പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജായ രാമേട്ടൻ പ്രവാസി മലയാളികളോടൊപ്പം രണ്ടാഴ്ച വിശ്രമിച്ചു.ചികിത്സക്കിടെ പ്രവാസി സുഹൃത്തുക്കൾ ചേർന്ന് രാമന്റെ മകൻ രാജേഷിനെയും ദുബായിലെത്തിച്ചിരുന്നു. പലരുടെയും സഹായത്താൽ പത്ത് ലക്ഷത്തിലധികം രൂപ ചിലവിൽ ചികിത്സ നടത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന രാമേട്ടനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് വയലും വീടും പരിപാടിയിൽ പങ്കെടുത്ത് ,പ്രതിസന്ധി ഘട്ടത്തിൽ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമൻ നന്ദി അറിയിച്ചു.
അഞ്ച് ഏക്കർ ഭൂമിയും അമ്പതിലധികം പാരമ്പര്യ നെൽവിത്തുകളും നൂറ് കണക്കിന് സുഹൃത്തുക്കളും മാത്രമാണ് ഇതുവരെ രാമേട്ടനുള്ള സമ്പാദ്യം. വൈക്കോൽ കൊണ്ട് മേഞ്ഞ വർഷങ്ങൾ പഴക്കമുള്ള കൂരയാണ് രാമന്റെ ചെറുവയൽ തറവാട്. വയനാട്ടിലെ പ്രധാന പട്ടികവർഗ്ഗ വിഭാഗമായ കുറിച്യ സമുദായത്തിലെ 56 തറവാടുകളിലൊന്നാണിത്. രാമനും ഭാര്യയും രണ്ട് ആൺമക്കളും ഭാര്യമാരും അവരുടെ മക്കളും അടങ്ങുന്ന കുടുംബം ഈ കൂരക്കുള്ളിലാണ് താമസം. ഒരു മുറി അറപ്പുരയായി ഉപയോഗിച്ച് അതിനുള്ളിൽ തുമ്പ യെന്ന മുള കൊണ്ടുള്ള കൂടകളിലും നെൽ കതിർ കൂട്ടിക്കെട്ടി മൂടിക്കെട്ടിയുമാണ് നെൽവിത്തുകൾ സംരംക്ഷിച്ചു പോരുന്നത്.
സ്വന്തം വയലിൽ അമ്പതിലധികം നെൽവിത്തുകൾ ജൈവ രീതിയിൽ കൃഷി ചെയ്ത് പാരമ്പര്യ നെൽവിത്തിനങ്ങൾ സംരക്ഷിച്ചാണ് രാമൻ പ്രശസ്തനായത്. വിവിധ ലോകരാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സന്ദർശിച്ച് കൃഷിയുടെ മഹത്വവും പാരമ്പര്യ വിത്ത് സംരംക്ഷണത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിച്ചു. 2014- ൽ കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ രാമേട്ടനെ തേടിയെത്തി. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പ്രത്യേക താൽപ്പര്യമെടുത്ത് ചെറുവയൽ രാമനെ കേരള കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗമാക്കി.
കൃഷിയും ഈ നെൽവിത്തുകളുമല്ലാതെ മറ്റൊരു സമ്പാദ്യവും രാമേട്ടനില്ല. പലയിടത്തും വാഹന കൂലി മാത്രം വാങ്ങിയും സ്വന്തം കൈയ്യിൽ നിന്ന് ചിലവ് ചെയ്തു മാ യി രുന്നു കൃഷിക്ക് വേണ്ടി അദ്ദേഹം ലോകം ചുറ്റിയത്. ഇനി രാമേട്ടന് പഴയതുപോലെ കാർഷിക ജോലികളിൽ ഏർപ്പെടാനാവില്ല .വിശ്രമം വേണമെന്നും തുടർ ചികിത്സ വേണമെന്നുമാണ് ഡോക്ടർമാരുടെ നിർദ്ദേശം. അതിന് പണവും വേണം. എന്നാൽ ചില്ലി കാശ് കൈയ്യലില്ല .മുന്നോട്ട് നോക്കുമ്പോൾ ഒരു ഇരുട്ട് മാത്രമെ കാണുന്നുള്ളൂവെന്ന് രാമേട്ടൻ പറയുന്നു. രാമേട്ടന്റെ തുടർ ചികിൽത്സയും ജീവിത ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും. രാമേട്ടന്റെ ജീവിതത്തിൽ പ്രകാശം പരത്താൻ ഇനി സർക്കാരിനെ കഴിയൂ. അതിന് സഹായിക്കാൻ ധാരാളം സുഹൃത്തുക്കയുടെയും സമ്മർദ്ദവും സഹകരണവും സഹായവും ചെറുവയൽ രാമന് ആവശ്യമുണ്ട്.
Leave a Reply