കോൺഗ്രസും ബി.ജെ.പി.യും ഒരേ തൂവൽ പക്ഷികളെന്ന് കാനം രാജേന്ദ്രൻ.
കൽപ്പറ്റ:
ബിജെപിക്കും കോൺഗ്രസിനും ഒറ്റ ഓഫീസ‌് മതിയെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇരുപാർടികളും തമ്മിൽ അതിർവരമ്പുകളില്ലാതായി. ഒരേ തൂവൽ പക്ഷികളാണ‌്. മതനിരപേക്ഷതക്ക‌് നിരക്കാത്ത പ്രവർത്തനങ്ങളാണ‌് കോൺഗ്രസും ബിജെപിയും നടത്തുന്നത‌്. സുപ്രീംകോടതിയുടെ ശബരിമല വിധിക്കെതിരെ സ്വന്തം കൊടി ഉപേക്ഷിച്ച‌് ബിജെപിയുടെ സമരത്തിലേക്ക‌് കോൺഗ്രസ‌് പ്രവർത്തകരെ പറഞ്ഞയച്ചു. അവിടേക്ക‌് പോയവർ പിന്നീട‌് തിരിച്ചുവന്നില്ല. കെപിസിസി ഓഫീസിൽനിന്നും പോയവർ ബിജെപി ഓഫീസിൽ താമസമാക്കി. ശബരിമലയുടെ പേരിൽ വിശ്വാസികളെന്നും അവിശ്വാസികളെന്നും സമൂഹത്തെ വേർതിരിക്കാനുള്ള ശ്രമമാണ‌് ബിജെപിയും കോൺഗ്രസും നടത്തിയതെന്നും കാനം പറഞ്ഞു. കേരള സംരക്ഷണ യാത്രക്ക‌് വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിനെ നേരിടാൻ ഇവർ ഒരുമിച്ച‌് നീങ്ങുകയാണ‌്. എൽഡിഎഫിന‌് എന്ത‌് കുറവാണുള്ളതെന്ന‌് നോക്കി നടക്കുകയാണ‌് ചെന്നിത്തലയും ശ്രീധരൻപിള്ളയും. പ്രളയദുരിതത്തിലായ സംസ്ഥാനത്തിന‌് കേന്ദ്രം സഹായം നിഷേധിച്ചപ്പോൾ കോൺഗ്രസ‌് ധനസമാഹരണം തടസ്സപ്പെടുത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽനിന്നും കരകയാറാൻ സർക്കാർ ശ്രമിക്കുമ്പോൾ സാലറി ചലഞ്ചിനെതിരെ കോൺഗ്രസ‌് കോടതിയതിൽവരെ പോയി. എങ്കിലും 85 ശതമാനം ജീവനക്കാരും കേരളത്തിന്റെ മനസാക്ഷിക്കൊപ്പം നിന്നു. പ്രളയകാലത്ത‌് കേരളത്തിലുണ്ടായ ഐക്യം തകർക്കാനാണ‌് ബിജെപിയും കോൺഗ്രസും ശ്രമിച്ചത‌്. ഈ ഐക്യം തുടർന്നാൽ തങ്ങളുടെ നിലനിൽപ്പ‌് അപകടത്തിലാകുമെന്ന‌് കണ്ടാണിവർ ജനങ്ങളിൽ ഭിന്നതയുണ്ടാക്കിയത‌്. ഫെറഡൽ സംവിധാനങ്ങൾ തകർത്ത‌് കേന്ദ്രം വൈര്യനിര്യാതന ബുദ്ധിയോടെയാണ‌് കേരളത്തോട‌് പെരുമാറുന്നത‌്. സംസ്ഥാനത്തിന‌് അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രം നിഷേധിക്കുന്നത‌് എന്തുകൊണ്ടാണെന്ന‌് വോട്ട‌് തേടി വീട്ടിൽ വരുന്ന ബിജെപി നേതാക്കളോട‌് കേരള ജനത ചോദിക്കണം. ബിജെപി സവർണ വർഗീയതയുടെ പ്രതിനിധികളാണ‌്. മതനിരപേക്ഷതക്കുവേണ്ടി കോൺഗ്രസ‌് നിലനിൽക്കുമെന്ന‌് ഇനി ഒരിക്കലും വിശ്വസിക്കാനാവില്ല.
കേരളത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനും പിന്തുണ നേടിയാണ‌് എൽഡിഎഫ‌് യാത്ര നടത്തുന്നത‌്. ഒപ്പം കേന്ദ്രത്തിൽനിന്നും ബിജെപിയുടെ വർഗീയ സർക്കാരിനെ തൂത്തെറിയാൻ ജനമനസാക്ഷി ഉണർത്തുകയുമാണ‌്. വാക്കും പ്രവർത്തിയും എൽഡിഎഫിന‌് ഒന്നാണ‌്. വർത്തമാന കാലത്ത‌് എൽഡിഎഫ‌് നിലപാടുകൾക്ക‌് ഏറെ പ്രധാന്യമുണ്ടെന്ന‌് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട‌്. 2004ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമാണിപ്പോഴുള്ളത‌്. അന്ന‌് കേരളത്തിൽ ഇടതുപക്ഷ ജാധിപത്യ മുന്നണി 18 സീറ്റുകൾ നേടി. വരുന്ന തെരഞ്ഞെടുപ്പിലും അതേമുന്നേറ്റം സംസ്ഥാനത്ത‌് എൽഡിഎഫിന‌് ഉണ്ടാകുമെന്നും കാനം പറഞ്ഞു.
Leave a Reply