വയനാട്ടിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു: ദുരിതക്കയത്തിൽ കർഷകർ.
വയനാട്ടിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു: ദുരിതക്കയത്തിൽ കർഷകർ
കൽപ്പറ്റ: വിലയിടിവും വിളനാശവും മൂലം ദുരിതത്തിലായ കർഷകരെ ചൂഷണം ചെയ്ത് വയനാട്ടിൽ ബ്ലേഡ് മാഫിയ പിടിമുറുക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറ് കർഷകർ പലിശക്കാരുടെ കെണിയിലായി.
കർഷകർ വായ്പയെടുത്ത പണം തിരിച്ച് പിടിക്കാൻ ബാങ്കുകൾ സർഫാസി നടപടികളും ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബ്ലേഡ് മാഫിയ പിടിമുറുക്കിയത്. അതിർത്തി ഗ്രാമങ്ങളായ വടുവൻചാൽ ,തോമാട്ടുചാൽ, അമ്പലവയൽ ,മേപ്പാടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാഫിയ പണമിടപാട് നടത്തുന്നുണ്ട്. ഓപ്പറേഷൻ കുബേര വന്നതിന് ശേഷം പുതിയ രീതിയിലാണ് ഇവരുടെ പ്രവർത്തനം. താമരശ്ശേരി ,കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഇടപാടുകാർ കാപ്പി വിലക്ക് വാങ്ങാനെന്ന തരത്തിൽ മുൻകൂർ വില നിശ്ചയിച്ച് ആ വിലക്ക് തുല്യമായ തുകക്കുള്ള ചെക്കും എഗ്രിമെന്റും ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച പേപ്പറുകളും കർഷകരിൽ നിന്ന് വാങ്ങിയാണ് പണം നൽകുന്നത് . പ്രാദേശിക ബ്രോക്കർമാർ മുഖേനയാണ് ഇത്തരം കാര്യങ്ങൾ നടത്തുന്നത്. കൊടുക്കുന്ന പണത്തിന് ഉയർന്ന നിരക്കിൽ പലിശയും ഈടാക്കുന്നുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടകളെ ഉപയോഗിച്ച് വീടുകളിൽ എത്തി ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇതുമായി ബന്ധപ്പെട്ടാണ് ഒരു മാസം മുമ്പ് മേപ്പാടിയിൽ കൊലപാതകം നടന്നത്. ഇത്തരം ഭീഷണികളെ ഭയന്ന് രണ്ട് വീടുകളിൽ നിന്ന് കുടുംബ നാഥൻ മാർ ഒളിവിൽ പോയിരിക്കുകയാണ്. വർദ്ധിച്ചു വരുന്ന ബ്ലേഡ് മാഫിയക്കെതിരെ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചതായി അഡ്വ: ജോഷി സിറിയക്, പി.കെ. ഡെന്നി, മനോജ് കടച്ചിക്കുന്ന് എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Leave a Reply