August 1, 2026

വയനാട് ഡി.സി.സിയില്‍ സ്വാതന്ത്ര്യദിനോഘോഷ പരിപാടി നടത്തി

0
ei6ZKJF5778.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെയാണെന്ന് നമ്മള്‍ വിസ്മരിക്കരുത്. പഴയ കാലഘട്ടത്തിലെ സ്മരണകളെ നിലനിര്‍ത്താന്‍ ഇന്നത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം തയ്യാറല്ല. മതേതര സ്വഭാവമുള്ള ഇന്ത്യയുടെ ഭരണഘടനയെപ്പോലും മാറ്റിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ പോലും അത് കാണാന്‍ തുടങ്ങിയിരിക്കുന്നു. വിഭാഗീയതയും വര്‍ഗീയതയും സൃഷ്ടിച്ച് സാവകാശം ഹിന്ദു രാഷ്ട്ര വാദത്തിനെ അരക്കിട്ടുറക്കുവാനാണ് മോദിയും കൂട്ടരും പണിയെടുക്കുന്നത്. അതിന്റെ ചെറിയ ചെറിയ ഉദാഹരണങ്ങളാണ് ഗുജറാത്ത് കലാപവും, മണിപ്പൂര്‍ കലാപവും. അടുത്ത പടിയായി ഹരിയാനയിലും വര്‍ഗീയതയുടെ വിത്ത് പാകി കഴിഞ്ഞിരിക്കുന്നു. രാഷ്ട്രത്തിന്റെ മതേതര സങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് നരേന്ദ്ര മോദിയും, ബി.ജെ.പിയും, ബജ്രംഗ് ദളും ആഗ്രഹിക്കുന്നത്. ഇന്ന് രാജ്യത്ത് സമാധാനമില്ലായ്മയും, പട്ടിണിയുമായിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 35 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് പോലും അഷ്ടിക്ക് വകയില്ലാത്ത കാലമായിരുന്നെങ്കില്‍ ഇന്ന് 130 കോടി ജനങ്ങള്‍ക്ക് അല്ലലറിയാതെ മൂന്ന് നേരം ഭക്ഷണം കഴിക്കാനുള്ള വഴി ഉണ്ടാക്കിയത് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസുകാരുടെ ഭരണം കൊണ്ടാണ്. പഞ്ചവത്സര പദ്ധതികളിലൂടെ ഭക്ഷ്യധാന്യ ശേഖരവും, രാജ്യത്തിന്റെ വികസന നേട്ടങ്ങളായ കോടാനുകോടി മുടക്കിയ പൊതുമേഖലാ സ്ഥാപനങ്ങളും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 60 കൊല്ലക്കാലത്തെ ഭരണം കൊണ്ടുണ്ടാക്കിയെടുത്തതാണ്. എന്നാലിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആസ്തികളെല്ലാം വിറ്റ് തുലച്ച് വര്‍ഗ്ഗീയത വളര്‍ത്താനുള്ള കോപ്പ് കൂട്ടുകയാണ് ചെയ്യുന്നത്.മഹാത്മാ ഗാന്ധിയും, ഗാന്ധിയന്‍ മാര്‍ഗ്ഗവുമാണ് നമ്മുടെ രാജ്യത്തിന്റെയും നമ്മുടെയും മാര്‍ഗ്ഗ ദര്‍ശനം. അതില്‍ നിന്നും വ്യതിചലിക്കാന്‍ നമുക്കാവില്ല. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കുതന്ത്രശാലിയായ നരേന്ദ്ര മോദിയെന്ന നരാധമനെ നമ്മള്‍ കരുതിയിരിക്കണം. വര്‍ഗ്ഗീയതയുടെ വിഷ വിത്ത് വിതച്ച് വിളവെടുക്കാന്‍ നമ്മള്‍ സമ്മതിക്കരുത്. നമ്മുടെ രാഷ്ട്രം സമാധാനത്തിന്റെയും ശാന്തിയുടെയും തീരമാണ്. ഇവിടെ നമ്മള്‍ ഐക്യം ഊട്ടി വളര്‍ത്തണം. മതേതര ഇന്ത്യയെന്നാണ് നമ്മുടെ മുദ്രാവാക്യം. അത് നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നാഹ്വാനം ചെയ്യുന്നു. വയനാട് ഡി.സി.സിയില്‍ നടന്ന സ്വാതന്ത്ര്യദിനോഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍. യോഗത്തില്‍ കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ജി. വിജയമ്മ, പി. ശോഭനകുമാരി, വി. നൗഷാദ്, പ്രമോദ് തൃക്കൈപ്പറ്റ, പി.വി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *