മാതൃഭാഷ ജീവശ്വാസത്തേക്കാള്‍ പ്രധാനം: വീരാന്‍കുട്ടി
കൽപ്പറ്റ : മാതൃഭാഷ ജീവശ്വാസത്തേക്കാള്‍ പ്രധാനമാണെന്ന് കവി വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേത്വത്തില്‍ കളക്ട്രേറ്റില്‍ നടന്ന മലയാള ഭാഷ ഭരണഭാഷ വാരം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷ മരിക്കുമ്പോള്‍ മരിച്ചവര്‍ ഒന്നൂകൂടി മരിക്കുന്നു. സംസ്‌കാരത്തിന്റെയും സ്മൃതികളുടെയും നാശമാണ് മാതൃഭാഷയുടെ പതനത്തോടെ സംഭവിക്കുന്നത്. കരച്ചിലിനും വിശപ്പിനും നൊമ്പരങ്ങള്‍ക്കും മാതൃഭാഷയുടെ തുടിപ്പുകളുണ്ട്. മറുനാട്ടിലേക്ക് കുടിയേറുമ്പോഴും വീട്ടിലുളള അമ്മയോളം സ്നേഹം മാതൃഭാഷയോടുമുണ്ട്. അങ്ങിനെയുള്ള മാതൃഭാഷയില്‍ നിന്നുള്ള നാടുകടത്തലുകളാണ് ഈ കാലഘട്ടത്തിന്റെയും നൊമ്പരം. വൈകാരികതയുടെ അഭാവത്തിലാണ് ഇന്ന് മലയാളികളുടെയും ജീവിതം. മാതൃഭാഷയുടെ ക്ഷമത കുറയുന്നതിനും കാരണമിതാണ്. കാലുഷ്യവും ഹിംസയും സ്പര്‍ധയുമെല്ലാം അരക്ഷിതകാലത്തിന്റെ സൂചനകളാകുമ്പോള്‍ മാതൃഭാഷ കാലത്തിന്റെ കാവലാകണമെന്നും പുതിയ മാതൃഭാഷാ പദങ്ങളും ഭാഷയുടെ സംവേദനത്തിനായി സൃഷ്ടിക്കപ്പെടണമെന്നും കവി വീരാന്‍കുട്ടി പറഞ്ഞു.
Leave a Reply