പോളിന്റെ മരണത്തിന് കാരണം അധികാരികളുടെ ശ്രദ്ധക്കുറവ് ; ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത
പുൽപ്പള്ളി: അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവ് മൂലമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോള്‍ മരിക്കാനിടയായതെന്ന് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത. വയനാട്ടില്‍ ഒരു നല്ല മെഡിക്കല്‍ കോളേജും മികച്ച ചികിത്സാ സൗകര്യങ്ങളുമുണ്ടായിരുന്നെങ്കില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പാക്കത്തെ പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കടുവയും ആനയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം വയനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ലാതായിരിക്കുകയാണ്. ഈ വിഷയത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതായിട്ടുണ്ട്. ഇവിടെ പലരുവന്ന് പല വാഗ്ധാനങ്ങളും നല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെടാത്തതിന്റെ ദുഖം ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക സഹായങ്ങളും പരിഗണനകളും നല്‍കണം. വയനാടിന്റെ എല്ലാ ജനവാസ മേഖലകളിലും ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണം. കര്‍ഷക മിത്രം ചെയര്‍മാന്‍ പി.എം. ജോയി, ഡോ. പി. ലക്ഷ്മണന്‍, ഇ.എ. ശങ്കരന്‍, വിഷ്ണു വേണുഗോപാല്‍, ലെനിന്‍ സ്റ്റീഫന്‍ തുടങ്ങിയ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Leave a Reply