വഴി പോലുമില്ലാത്ത വയനാട്ടിലെ വനവാസി ഊരുകൾ; ആദിവാസി കോളനികൾ സന്ദർശിച്ച് കെ. സുരേന്ദ്രൻ
മാനന്തവാടി: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ന് മാനന്തവാടി വനവാസി കോളനികളിലും തറവാടുകളിലുമായിരുന്നു സന്ദർശനം നടത്തിയത്. പനമരം നീർവാരം നടുവിൽ മുറ്റം കുടുംബ യോഗത്തിൽ അദ്ദേഹം സംസാരിച്ചു.
30 കുടുംബങ്ങളാണ് വനത്തിനുള്ളിലെ ഈ കോളനിയിലുള്ളത്. വന്യമൃഗ ശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ഥലമാണ് നടുവിൽ മുറ്റം. കോളനിയിലേക്ക് നല്ല റോഡു പോലുമില്ലാത്ത സ്ഥിതിയാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ മൺവീഥിയിലൂടെയാണ് കോളനിയിലേക്കുള്ള യാത്ര. യാത്രാദുരിതമാണ് ഇവിടുത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം.
രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് കോളനിയിലുള്ളവർ കെ.സുരേന്ദ്രനോട് പറഞ്ഞു. പിഎം ജൻമൻ പദ്ധതി, മിഷൻ ഇന്ദ്രധനുസ് തുടങ്ങി നിരവധി പദ്ധതികളാണ് വനവാസി മേഖലയിൽ മോദി സർക്കാർ നടപ്പിലാക്കിയത്.
പിഎം ഗ്രാമ സഡക്ക് യോജനപ്രകാരം ആദിവാസി മേഖലകളെ ബന്ധിപ്പിച്ച് നിരവധി റോഡുകൾ മോദി സർക്കാർ നിർമ്മിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഈ മേഖലയെ പൂർണമായും അവഗണിച്ചു. വയനാട്ടുകാർ തിരഞ്ഞെടുത്ത എംപിയാവട്ടെ എസ്ടി ഉന്നമനത്തിനായി ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അത്തിക്കൊല്ലി പെരുവടി കോളനി, കക്കോട്ടറ തറവാട്, കാളിക്കൊല്ലി കോളനി, പൈങ്ങാട്ടേരി ക്ഷേത്രം, ഒഴുക്കൻമൂല പളളി എന്നിവിടങ്ങളിലും എൻഡിഎ സ്ഥാനാർത്ഥി സന്ദർശനം നടത്തി.
Leave a Reply