May 17, 2026

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ ബി ജെ പി മൗനം പാലിക്കുന്നു: കേരളത്തില്‍ പിണറായി വിരുദ്ധ തരംഗം: എം എം ഹസ്സന്‍

0
Img 20240417 154138
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരളത്തില്‍ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സന്‍. യു ഡി എഫ് 20 സീറ്റുകളിലും വിജയിക്കും. ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ എട്ടുവര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ മുഖ്യമന്ത്രിയും.

എം വി ഗോവിന്ദനും തയ്യാറുണ്ടോയെന്നും വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ആ മറുപടി കേള്‍ക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ അഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ധൈര്യവും ശൗര്യവും എവിടെപ്പോയെന്നും ഹസന്‍ ചോദിച്ചു.

വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് തടഞ്ഞില്ലെങ്കില്‍ സ്വാഭാവികമായി കള്ളവോട്ട് നടക്കും. ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യു ഡി എഫ് പരാതിയുമായി മുന്നോട്ടുപോകുകയാണ്. യു ഡി എഫ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആവര്‍ത്തിച്ചുപറയുമ്പോഴും ബി ജെ പി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. 85 വയസു കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കര്‍ശന നടപടിയെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള രണ്ട് ലക്ഷം വോട്ടുകളാണുള്ളത്.

ഇത് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു. ദി സെന്‍ട്രല്‍ ഫോര്‍ സ്റ്റഡീസ് ഡെവലപ്പ്‌മെന്റ് സൊസൈറ്റീസ് നടത്തിയ സര്‍വെയില്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും പറഞ്ഞത് തൊഴിലില്ലായ്മ, പാര്‍പ്പിടം എന്നിങ്ങനെയുള്ള അടിസ്ഥാന ജീവിതപ്രശ്‌നങ്ങളായിരുന്നു. ഈ അജണ്ട തന്നെയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്.

ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയ രാഹുല്‍ഗാന്ധി തന്നെയാണ് ഈ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്നതിന് പ്രധാന പങ്കുവെച്ചത്. കഴിഞ്ഞ 10 വര്‍ഷമായി മുമ്പ് പറഞ്ഞതൊന്നും പാലിക്കാത്ത മോദിയാണ് വീണ്ടും ഗ്യാരണ്ടിയുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാമുന്നണി അധികാരത്തില്‍ വരുമെന്ന് മോദി ഭയക്കുന്നതിന്റെ തെളിവാണ് കെജ്‌രിവാളിന്റെയും, ഹേമന്ത് സോറന്റെയും അറസ്റ്റ്.

മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. എല്ലാവരും ഇന്ന് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് രാഹുല്‍ഗാന്ധിയിലാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായി നില്‍ക്കുന്ന രാഹുല്‍ഗാന്ധിക്കല്ലാതെ വയനാട്ടിലെ ജനങ്ങൾക്ക് മാറ്റാർക്കാണ് വോട്ടു ചെയ്യാൻ കഴിയുകയെന്നും ഹസന്‍ ചോദിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *