കടുവയുടെ മുന്നിൽ നിന്നും എട്ടാം ക്ലാസുകാരൻ രക്ഷപ്പെട്ടു
മീനങ്ങാടി: എട്ടാം ക്ലാസുകാരൻ അമൽ ദേവാണ് കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടടുത്ത് മൂന്നാനക്കുഴി സ്കൂളിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അമൽദേവ് സമീപത്തെ കാപ്പിതോട്ടത്തിൽ നിന്നും ഓടിവരുന്ന കടുവയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പധികൃതരെത്തി പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിടികൂടുന്ന കടുവകളെ സമീപത്തെ കാട്ടിൽ തന്നെ തുറന്ന് വിടുന്നതാണ് അവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതിന് കാരണമെന്ന ആരോപണവും ഇതിനോടകം ശക്തമായിട്ടുണ്ട്.
മൈലമ്പാടി പുല്ലുമല, മൂന്നാനക്കുഴി പ്രദേശങ്ങളിൽ നിന്ന് മാത്രം ഈ വർഷം ആരംഭിച്ചത് മുതൽ രണ്ട് കടുവകളെ പിടികൂടി കൊണ്ടുപോയെങ്കിലും വീണ്ടും കടുവയെ കണ്ടെന്ന വാർത്ത നാട്ടിൽ ഭീതി പടർത്തുകയാണ്. വനം വകുപ്പധികൃതരെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ കടുവ കൊല്ലി ഭാഗത്ത് കൂടി പോവുന്നത് കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് പ്രദേശത്ത് കടുവ ഇറങ്ങി മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങൽ കുര്യന്റെ ആടിനെ കൊന്നത്. തുടർന്ന് നടന്ന കനത്ത പ്രതിഷേധത്തെ തുടർന്ന് കൂട് വെക്കുകയും കടുവ കൂട്ടിലാകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഈ മാസം 3ന് തൊട്ടടുത്ത സ്ഥലമായ മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ കിണറ്റിൽ മറ്റൊരു കടുവയും അകപ്പെട്ടു. ഈ കടുവയെയും വനംവകുപ്പ് കൊണ്ടുപോയി. കാർഷിക മേഖലക്ക് പ്രാധാന്യം കൊടുക്കുന്ന കർഷകർ ഏറെയുള്ള പ്രദേശത്ത് പകൽ സമയങ്ങളിലടക്കം കൃഷിയിടത്തിൽ ഇറങ്ങാൻ കഴിയാത്ത വിധമാണ് വന്യമൃഗങ്ങൾ വിഹരിക്കുന്നത്. ഇതു മൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളും, കർഷകരായ ഉടമകളും ഒരുപോലെ പ്രതിസന്ധിയിലാണ്.
Leave a Reply