കാലിന് പരിക്കുള്ള കടുവയെ ഇന്ന് മയക്കുവെടിവെച്ച് പിടിക്കാൻ ശ്രമിക്കും
മാനന്തവാടി: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള വനംവകുപ്പിന്റെ ആദ്യ ദൗത്യം പരാജയം. നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂർ റേഞ്ചിൽപ്പെട്ട മാനന്തവാടി നഗരസഭയിലെ ജെസ്സി കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ 10.30 ഓടെ നാട്ടുകാർ കടുവയെ കണ്ടത്. വിവരമറിഞ്ഞ് ഡി.എഫ്.ഒ ദർശൻ ഘട്ടാനി, റേഞ്ചർമാരായ രാകേഷ്, രമ്യ രാഘവൻ, സജീവ് എന്നിവരുടെ സംഘം സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ ഡോ. അനീഷിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽനിന്ന് റാപിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ ശ്രമിച്ചെങ്കിലും തേയില തോട്ടത്തിൽനിന്നും ഇറങ്ങിയ കടുവ വയലിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ, കാലിന് പരിക്കുള്ള കടുവയെ വ്യാഴാഴ്ച മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമം നടത്തും. പടക്കം പൊട്ടിച്ച് കടുവയെ തുരത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവിഷൻ കൗൺസിലർ ബാബു പുളിക്കലിന്റെ നേതൃത്വത്തിൽ വനപാലകരുമായി വാക്കേറ്റം ഉണ്ടാവുകയും വനംവകുപ്പിന്റെ വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു. നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ എം. നൗഷാദ് എന്നിവർ സ്ഥലത്തെത്തിയിരുന്നു
Leave a Reply