പയ്യമ്പള്ളി സൂപ്പർ മാർക്കറ്റിലെ മോഷണം. പ്രതി പിടിയിൽ
പയ്യമ്പള്ളി: ടൗണിലെ കണ്ടത്തിൽ സൂപ്പർമാർക്കറ്റിൽ ഷട്ടറിൻ്റെ പുട്ടുപൊളിച്ച് അകത്ത് കയറി 20,000 രൂപയോളം കവർന്ന മോഷ്ടാവിനെ 24 മണിക്കൂറിനുള്ളിൽ മാനന്തവാടി പോലീസ് പിടികൂടി. ജില്ലക്കകത്തും പുറത്തും നിരവധി മോഷണക്കേസുകളിലെ പ്രതിയായ തവിഞ്ഞാൽ വരയാൽ കുറുമുട്ടത്തിൽ പ്രജീഷ് (40) ആണ് പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന പ്രജീഷ് ഫെബ്രുവരി 03 ന് പുറത്തിറങ്ങിയതായിരുന്നു.സിസിടിവി ദൃശ്യം കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഓട്ടോ- ടാക്സി ഡ്രൈവർമാർക്കും, ചുമട്ട് തൊഴിലാളികൾക്കും മറ്റും പ്രതിയുടെ ചിത്രം കൈമാറിയിരുന്നു. തുടർന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മാനന്തവാടി ഗാന്ധി പാർക്കിൽ നിന്നും പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു.പ്രതിയെ ഉച്ചകഴിഞ്ഞ് കവർച്ച നടന്ന സ്ഥാപനത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ് നടത്തി. 20,000 ത്തോളം രൂപ കവർന്നതിൽ 12,000 രൂപ പ്രതിയിൽ നിന്നും പോലീസ് കണ്ടെത്തി. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എംഎം അബ്ദുൾ കരീം, എസ് ഐ ബിജു ആൻ്റണി, അഡി. എസ് ഐ മാരായ നൗഷാദ്, രാജീവൻ, എ എസ് ഐ മെർവിൻ ഡിക്രൂസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മാനന്തവാടി വള്ളിയൂർക്കാവ് മേൽശാന്തിയുടെ വീട്ടിലെ മോഷണമടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പ്രജീഷ്.
Leave a Reply