കബനി നദിയിൽ തോണിയിലുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്:
കബനി പുഴയിൽ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി: തോണിക്കാരൻ ജീഷിന്റെ മൃതദേഹം ലഭിച്ചു..
പെരിക്കല്ലൂർ കബനി പുഴയിൽ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി .ഇന്ന് പുലർച്ചെ 6.30ന് മദ്രസ വിദ്യാർത്ഥികളുമായി പെരിക്കല്ലൂർ വള്ളക്കടവിൽ നിന്ന് ബൈരക്കുപ്പയിലേക്ക് പോയ തോണിയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വിദ്യാർത്ഥികളെ ബൈരക്കുപ്പ കടവിലെത്തിച്ച ഉടനെ തോണിയുടെ പിൻസീറ്റിലിരുന്ന കടത്തുകാരൻ പെരിക്കല്ലൂർ പാല പുരയ്ക്കൽ ജീഷ് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മിനിട്ടുകൾക്ക് മുമ്പായിരുന്നു ഇയാൾ മറിഞ്ഞ് വീണിരുന്നെതെങ്കിൽ ഈ കുട്ടികളും അപകടത്തിൽപ്പെടുമായിരുന്നു.
കരയോട് ചേർന്ന ഈ ഭാഗത്ത് പൊതുവേ ആഴം കൂടുതലാണ് കൂടാതെ ഇന്ന് അടിയൊഴുക്ക് ശക്തമായതിനാലും വെള്ളത്തിൽ വീണയുടനെ ജീഷിനെ കാണാതായി. വിദ്യാർത്ഥികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർക്ക് ശക്തമായ അടിയൊഴുക്കുമൂലം പുഴയിലിറങ്ങാൻ സാധിച്ചില്ല. ഉടനടി ഫയർ ഫോഴ്സിൽ വിവരമറിയിച്ചെങ്കിലും ബത്തേരിയിൽ നിന്നുള്ള യുണിറ്റെത്തിയത് ഒരു മണിക്കൂർ വൈകിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയാണ് ജീഷിന്റെ മൃതദേഹം പതിനൊന്ന് മണിയോടെ കണ്ടെത്തിയത്. . അപകടത്തിൽപ്പെട്ട 36 വയസുള്ള ജീഷ് അവിവാഹിതനാണ്. വർഷങ്ങളായി പെരിക്കല്ലൂർ കടവിൽ തോണി തുഴഞ്ഞ് ഉപജീവനം കണ്ടെത്തിയിരുന്ന ജീഷിന് നന്നായി നീന്തലറിയാം .എന്നാൽ ഇന്ന് വള്ളം കരക്കെത്തിയ ഉടനെ ജീഷ് തല കറങ്ങി ബോധരഹിതനായി വെളളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .
Leave a Reply