അനധികൃത കല്ല് ഖനനം കുറുമ്പാലക്കോട്ടയിൽ ഉരുൾ പൊട്ടലിന് കാരണമായെന്ന് സംരക്ഷണ സമിതി
കല്‍പ്പറ്റ: ഇക്കഴിഞ്ഞ വര്‍ഷ കാലത്ത് കുറുമ്പാലക്കോട്ട മലയിലുണ്ടായ ഉരുള്‍പൊട്ടലുകളുകള്‍ക്കും മണ്ണിടിച്ചിലിനും കാരണം ടൂറിസത്തിന്റെ മറവില്‍ ഇവിടെ നടന്ന അനധികൃത കല്ല് ഖനനവും സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് മലമുകളിലേക്ക് നിര്‍മിച്ച കല്‍പടവുകളുമാണെന്ന് കുറുമ്പാലക്കോട്ട സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ മല തുരന്നത്. മലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിച്ചായിരുന്നു കിണറുകള്‍ നിര്‍മിച്ചത്. മലയിലേക്ക് റോഡ് നിര്‍മിച്ചതും പരിസ്ഥിതി ആഘാതത്തിന് കാരണമായിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ തന്നെ മലയിലെ ഏക്കര്‍ കണക്കിനുള്ള തോട്ടങ്ങളില്‍ നടത്തിയ മരംമുറിയും വിനോദ സഞ്ചാരത്തിന്റെ പേരില്‍ മലമുകളില്‍ നിക്ഷേപിച്ച അജൈവ മാലിന്യങ്ങളുടെ ആധിക്യവും മലയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്നാണ് ഇവരുടെ ആരോപണം. മലയുടെ ഇനിയുള്ള സംരക്ഷണത്തിന് മലയില്‍ താമസിക്കുന്ന പ്രളയ ദുരന്തത്തില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഇവിടെ ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മലക്ക് മുകളില്‍ ഇളകി നില്‍ക്കുന്ന പാറകള്‍ മൂലമുള്ള ഭീഷണി ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഭാരവാഹികളായ ഷിജു മരുതനിക്കല്‍, കെ.പി മോഹനന്‍, രാജു ചിറ്റക്കാട്ട്, ജോസഫ് പള്ളത്ത്, സി.എം ജോര്‍ജ്, ഷൈന്‍ ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.
Leave a Reply