ബാങ്കുകൾ കർഷകദ്രോഹ നടപടികളിൽ നിന്ന് പിന്തിരിയണം : സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: ബാങ്കുകൾ കർഷകദ്രോഹ നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കർഷകരുടെ വായ്പകളിന്മേൽ ബാങ്കുകൾ സ്വീകരിക്കുന്ന വ്യാപകമായ ജപ്തി – സർഫാസി നടപടികൾ നിർത്തിവെക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം 30 ന് (ബുധൻ) മുഖ്യമന്ത്രിക്ക് സ്വതന്ത്ര കർഷക സംഘം പ്രവർത്തകർ 1000 കത്തുകൾ അയക്കുന്നതാണ്.
കോവിഡ് കാലത്തെ പ്രതിസന്ധിയും കാർഷിക മേഖലയിലെ തകർച്ചയും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളും മുഖവിലക്കെടുക്കാതെയാണ് കർഷകരുടെ കിടപ്പാടം ഉൾപ്പെടെയുള്ള വസ്തുവകകളിൽ ജപ്തി – സർഫാസി നടപടികൾ നടപ്പാക്കുന്നത്. ബാങ്കുകളുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച കർഷകരോട് ശത്രുതാ മനോഭാവം ബേങ്ക് അധികൃതർ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള കടുത്ത വഞ്ചനയിലും കാപട്യത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 31ന് (വ്യാഴം) കൃഷിഭവനുകള്‍ക്ക് മുമ്പില്‍ കര്‍ഷക സമരം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. കല്ലിടുമ്പൻ ഹംസ ഹാജി, സി.മുഹമ്മദ് പടിഞ്ഞാറത്തറ, കരേക്കാടൻ അസീസ്, കെ.പി.എ ലത്തീഫ്, പി കുഞ്ഞുട്ടി സംസാരിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഭാരവാഹികളായ ടി.പി. മമ്മു, പി. ശാദുലി, അലി പാലക്കാട് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Leave a Reply