ഭായിക്ക് കുഴിനിലം മഹല്ല് കമ്മിറ്റിയുടെ കരുതൽ
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന സൂര്യയെ ചേര്‍ത്ത് നിര്‍ത്തി കുഴിനിലം മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന് ഭായിക്കുള്ള സ്നേഹ സമ്മാനമായി. നേപ്പാള്‍ സ്വദേശിയായ സൂര്യ ഏറെക്കാലമായി വയനാട്ടിലാണ് താമസം. നാട്ടുകാര്‍ സ്‌നേഹത്തോടെ ഭായി എന്നാണ് വിളിക്കാറ്. കഴിഞ്ഞ മാര്‍ച്ച് 12 ന് രാത്രി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഗുരുതരമായി പൊള്ളലേറ്റ സൂര്യ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലില്‍ ചികിത്സയിലാണ്. പഴയ സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. ചികിത്സക്കായി വള്ളിയൂര്‍ക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. ഈ ചികിത്സാ സഹായ നിധിയിലേക്കാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ സഹായം നല്‍കിയത്.
പത്തിരിയും, കോഴിയടയും, കപ്പപ്പുഴുക്കും, ബിരിയാണിയുമുള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഇഫ്താര്‍ വിരുന്നിലും, ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ വിവിധ മതസ്ഥരുടെ മനസ് നിറഞ്ഞത് കുഴിനിലം മഹല്ല് കമ്മിറ്റി കാണിച്ച ഈ അനുകരണീയ മാതൃകയാണ്. പരസ്പര സ്നേഹവും, ത്യാഗവുമാണ് റംസാന്‍മാസം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുഴിനിലം മഹല്ല് ഒരിക്കല്‍ കൂടി തെളിയിച്ചു. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ ചാരിറ്റി വിഭാഗമായ ഖിദ്മയുടെ ചെയര്‍മാന്‍ എ കെ റൈഷാദ് സൂര്യ ചികിത്സ സഹായ കമ്മിറ്റി പ്രസിഡന്റ് കെ സി സുനില്‍കുമാറിന്
കൈമാറിയപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു.മതങ്ങള്‍ക്കപ്പുറത്ത് പരസ്പര സ്നേഹത്തിന്റെ ചങ്ങലയാവാന്‍ എത്തിയവര്‍ ഇഫ്താര്‍ വിരുന്ന് ഏറെ ഹൃദ്യമാക്കി.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ നൂറ്കണക്കിന് ആളുകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.ഇഫ്താര്‍ സംഗമം മഹല്ല് ഖത്തീബ് നൗഫല്‍ സഅദി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് പി മൊയ്തുട്ടി അധ്യക്ഷനായി.ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റിലേക്കുള്ള ആദ്യ സംഭാവന എ കെ കുഞ്ഞിമൊയ്തീനില്‍ നിന്ന് കണ്‍വീനര്‍ ബഷീര്‍ പുളിക്കത്തൊടി ഏറ്റുവാങ്ങി മഹല്ല് സെക്രട്ടറി എം.എ ഉസ്മാന്‍, പിവിഎസ് മൂസ, വി യു ജോയി, വി കെ ജോസ്, കെ.ജി ശിവദാസന്‍,കണ്ണന്‍ കണിയാരം,
ബഷീര്‍ പുളിക്കത്തൊടി,അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
Leave a Reply