കാട്ടുപന്നികളെ കൊല്ലാൻചില പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അനുമതി നിഷേധിക്കുന്നുവെന്ന് കിഫ
മാനന്തവാടി : കാട്ടുപന്നികളെ കൊല്ലാൻചില പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അനുമതി നിഷേധിക്കുന്നുവെന്ന് കിഫ .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടമാര്‍ക്ക് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കി കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും ചില പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അനുമതി നിഷേധിക്കുന്നതായി കിഫ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.വെള്ളമുണ്ട പഞ്ചായത്തിലെ ജോയി എന്ന കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ ഇറങ്ങുന്ന, പന്നിയെ കൊല്ലുന്നതിന് പഞ്ചായത്തിന് നിയമപ്രകാരം അപേക്ഷ കൊടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും അനുമതി നല്‍കിയില്ലെന്നാണ് ആരോപണം.വിഷപ്രയോഗം,സ്ഫോടകവസ്തു പ്രയോഗം,വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മൂന്ന് രീതികളൊഴികെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.ഇതനുസരിച്ച് ജില്ലയിലെ പല പഞ്ചായത്തുകളും അനുമതി നല്‍കുന്നുണ്ട്.എന്നാല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായതാവട്ടെ ലൈസന്‍സുള്ള തോക്കുള്ളയാള്‍ പഞ്ചായത് പരിധിയിലില്ലെന്ന കാരണത്താല്‍ അനുമതി നല്‍കിയില്ലെന്നാണ് ആരോപണം.തങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട പ്രാദേശീക ഭരണകൂടങ്ങള്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കാട്ടുപന്നിശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയൂ.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
2021 ല്‍ കിഫ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരായ എട്ട് പേര്‍ക്കും കോടതി സ്വന്തം കൃഷിയിടത്തില്‍ നാശം വിതക്കുന്ന പന്നികളെ കൊന്നുകളയാന്‍ അനുമതി കൊടുക്കുകയും, സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സംസ്ഥാനത്ത് പൊതുവായ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശിച്ചത്.തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ്‌റ്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാരാക്കി ഉത്തരവിറക്കിയത്.ഈ ഉത്തരവാണ് അട്ടിമറിക്കപ്പെടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മനുജോര്‍ജ്,ജോണി ജോസഫ്,ഒ ജെ ആന്റണി,സാനിഷ് കെ കെ,പ്രിന്‍സ് പി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply