ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
കൽപ്പറ്റ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനമനസ്സിനോടൊപ്പം എന്നും സഞ്ചരിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. രാഷ്ട്രീയത്തിന്‍റെയും അധികാരത്തിന്‍റെയും ഉയരങ്ങളിൽ എത്തിയിട്ടും മറ്റൊരു ജീവിതമോ മറ്റൊരു മുഖമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ജനങ്ങൾക്കിടയിൽ അലിഞ്ഞുചേരാനും അവരിലൊരാളായി ജീവിക്കാനുമാണ് അദ്ദേഹം ആഗ്രഹിച്ചത്. സഹായത്തിന് വേണ്ടി തന്നെ തേടിയെത്തുന്നവരുടെ രാഷ്ട്രീയമേതെന്ന് അദ്ദേഹം നോക്കിയിട്ടില്ല. അതാണ് ജനസമ്പർക്ക പരിപാടിയിൽ കണ്ടത്. കാരുണ്യ പദ്ധതി, കോക്ലിയ ഇമ്പ്ലാൻറ് തുടങ്ങിയ ജനകീയ പദ്ധതികൾ ആവിഷ്കരിക്കുകയും ജനോപകാരപ്രദമാക്കുകയും ചെയ്തു. ഏകദേശം 11 ലക്ഷത്തിലധികം പേർ പങ്കെടുത്ത പരിപാടി ലോകത്ത് തന്നെ ഒരു ഭരണാധികാരിയും നടത്തിക്കാണില്ല. ഊണും ഉറക്കവുമില്ലാതെ രാവും പകലുമില്ലാതെ ആരോടും പകയും വിദ്വേഷമോ ഇല്ലാതെ അദ്ദേഹം തന്‍റെ യാത്ര തുടർന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളിൽ മുന്നണി ധാരണ പ്രകാരമുള്ള ഭരണ മാറ്റം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, ജോസഫ് കളപ്പുരക്കൽ, പി.പി. ആലി, കെ.എ. ആന്‍റണി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ ജോസഫ്, ജോസ് തലച്ചിറ, ടി. ഹംസ എന്നിവർ സംസാരിച്ചു.
Leave a Reply