പൗരത്വ പ്രക്ഷോഭം, കേസുകൾ പിൻവലിച്ച് മുഖ്യമന്ത്രി ആത്മാർത്ഥത തെളിയിക്കണം . ഡോ: സി.എച്ച് അഷ്റഫ്
കൽപ്പറ്റ: സി എ എ_ എൻ ആർ സി വിരുദ്ധ പ്രക്ഷോഭകേസുകൾ പിൻവലിക്കാതെ കേരള സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഡോ: സി.എച്ച് അഷ്റഫ് ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത സംഘ്പരിവാർ നേതാക്കൾ വർഗ്ഗീയ വിദ്വേഷ പ്രചാരണങ്ങൾ നിർബാധം തുടരുമ്പോൾ കണ്ണടച്ച് മൗനംപാലിക്കുന്ന പിണറായി സർക്കാർ ഇത്തരം കേസുകളിൽ സമൻസും വാറണ്ടുമായി വേട്ടക്കിറങ്ങുകയാണ്. കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥമാണെങ്കിൽ കേസുകൾ പിൻവലിച്ച് ഇനിയെങ്കിലുമത് തെളിയിക്കണം. ആഭ്യന്തര വകുപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പിണറായി സർക്കാറിന്റെ സമീപനങ്ങൾ. നിരാക്ഷേപ പത്രം നൽകി ശബരിമല വിഷയത്തിലടക്കം കേസുകൾ പിൻവലിച്ച ഭരണകൂടം പൗരത്വ സംരക്ഷണത്തിനായി തെരുവിലറങ്ങിയവരോട് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇരകളെ ഭയപ്പെടുത്തി നിർത്തുകയും സംഘ് പരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തി പകരുകയുമാണ് സർക്കാർ ചെയ്യുന്നത്. കേസുകൾ പൂർണ്ണമായും പിൻവലിക്കുന്നത് വരെ ശക്തമായ സമര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു. പൗരത്വ പ്രക്ഷോഭം മുഖ്യമന്ത്രി വാക്കുപാലിക്കുക, കേസുകൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.നാസർ, വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീദ നൗഷാദ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡൻ്റ് മുഹമ്മദലി തലപ്പുഴ, സൽമാ അഷ്റഫ്, മമ്മൂട്ടി തരുവണ തുടങ്ങിയവർ സംസാരിച്ചു. എൻ.ഹംസ വാര്യാട് സ്വാഗതവും സുബൈർ കെ.പി നന്ദിയും പറഞ്ഞു.
Leave a Reply