ഫോണില്ല. ഇൻ്റർനെറ്റ് അനുവദിച്ചില്ല. എം.പി ഓഫിനോട് അയിത്തം
കല്‍പ്പറ്റ: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടിട്ടും രാഹുല്‍ഗാന്ധിയുടെ ഓഫീസിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസിലെ ഫോണ്‍- ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കാനോ, ജീവനക്കാരനെ നിയമിക്കാനോ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തിലെല്ലാം അധികൃതര്‍ മെല്ലെപോക്ക് തുടരുകയാണ്. എം പി സ്ഥാനത്ത് നിന്നും രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു ഓഫീസിലെ ബി എസ് എന്‍ എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന പേഴ്സണല്‍ അസിസ്റ്റന്റിനെ തത്സ്ഥാനത്ത് നിന്നും നീക്കി. രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷം ഓഫീസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അയോഗ്യതാ നടപടിക്ക് ശേഷം ഇവരെയും ജോലിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇതും ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസില്‍ ദിനേന വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ അപേക്ഷകളും മറ്റും സ്വീകരിക്കുന്നുണ്ടെങ്കിലും, ഓഫീസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന പേഴ്സണ്‍ അസിസ്റ്റന്റ് ഇല്ലാത്തതിനാല്‍ വലിയ പ്രയാസമാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ എം പി ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി പേഴ്സണല്‍ അസിസ്റ്റന്റിനെ നിയമിക്കണമെന്നും, ഫോണ്‍-ഇന്റര്‍നെറ്റ് കണക്ഷന്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്നുമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്ന ആവശ്യം. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു യാതൊരുകാരണവുമില്ലാതെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത്. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം എം പി സ്ഥാനം പുനസ്ഥാപിച്ചിട്ടും ഓഫീസിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുന്നത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
Leave a Reply