ബാങ്ക് നടപടികളിൽ പൊറുതി മുട്ടിയ കർഷകരെ സർക്കാർ സഹായിക്കണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: വായ്പകളിന്മേൽ ബാങ്കുകൾ സ്വീകരിക്കുന്ന വ്യാപകമായ ജപ്തി – ലേല നടപടികളിൽ പൊറുതി മുട്ടിയ കർഷകരെയും മറ്റും സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സർഫാസി നിയമപ്രകാരമുളള ഭൂമി കരസ്ഥപ്പെടുത്തൽ ഉൾപ്പെടെയുള്ള ബാങ്ക് നടപടികൾ കാരണം ആയിരക്കണക്കിന് കുടുംബങ്ങൾ കണ്ണീരിൽ കഴിയുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ പ്രതിസന്ധിയും കാർഷിക മേഖലയിലെ തകർച്ചയും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളും മുഖവിലക്കെടുക്കാതെയാണ് ബാങ്കുകൾ കർഷകരുടെ കിടപ്പാടം ഉൾപ്പെടെയുള്ള വസ്തുവകകളിൽ ജപ്തി – സർഫാസി നടപടികൾ സ്വീകരിക്കുന്നത്. ബാങ്കുകളുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചവരാണ് കർഷകർ. അവരോടാണ് ശത്രുതാ മനോഭാവം ബാങ്ക് അധികൃതർ പുലർത്തി വരുന്നത്. സാമ്പത്തിക പ്രയാസം കാരണം കൃഷിയിറക്കാൻ പോലും കഴിയാതെ പൊറുതി മുട്ടി നിൽക്കുന്ന സമയത്ത് ബേങ്കുകാർ ജപ്തി നോട്ടീസുകളുമായി വീടുകൾ കയറിയിറങ്ങുന്നത് കർഷകദ്രോഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കർഷകരുടെ മുഴുവൻ കടങ്ങളും സർക്കാർ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വേണ്ടത്
സർക്കാറിൽ നിന്ന് കർഷകർക്ക് ലഭിക്കേണ്ട അർഹതപ്പെട്ട പല ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഇത് കർഷകർക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രകൃതി ക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് 2021 മുതലുള്ള നഷ്ടപരിഹാരം തേടി കർഷകർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. 2022 ഏപ്രിൽ മുതലുള്ള സംസ്ഥാന വിള ഇൻഷൂറൻസ് പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. നെല്ല് സംഭരണ വില കിട്ടാ കുറ്റിയായി സർക്കാറിൽ കിടക്കുന്നു. ഹോർട്ടി കോർപ്സിന്റെ വിള സംഭരണത്തിൽ കഴിഞ്ഞ ഒക്ടോബർ മുതലുള്ള തുക കർഷകർക്ക് ലഭിക്കാനുണ്ട്.
കൃത്യമായി വായ്പ തിരിച്ചടക്കുന്ന കർഷകർക്ക് സഹകരണ ബാങ്കുകൾ മുഖേന നൽകിയിരുന്ന പലിശ സബ്സിഡി സർക്കാർ എടുത്തു മാറ്റി.
കർഷകർക്ക് നൽകിയിരുന്ന കർഷക പെൻഷനും കുടിശ്ശികയാക്കിയിരിക്കയാണ്.
കാർഷിക കടാശ്വാസ കമ്മീഷന്റെ ആനുകൂല്യവും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. അവാർഡ് തുക ബാങ്കുകൾക്ക് സർക്കാർ നൽകാത്തതിനാൽ പ്രമാണങ്ങൾ ബാങ്ക് അലമാരയിൽ തന്നെ കിടക്കുന്ന അവസ്ഥയാണുള്ളത്.
വളരെ പ്രതീക്ഷ അർപ്പിച്ച സർക്കാറിൽ നിന്ന് നിരന്തരം നിരാശ ഏറ്റുവാങ്ങുകയാണ് കർഷകരെന്ന് യോഗം ചൂണ്ടിക്കാട്ടി. ദുരിതം തീരാൻ ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് കർഷകരുള്ളത്. സന്ദർഭോജിതമായ ഇടപെടലിലൂടെ കർഷകർക്ക് താങ്ങായി പ്രവർത്തിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. പൊരളോത്ത് അഹമദ് ഹാജി, സി.കെ. അബുബക്കർഹാജി, കല്ലിടുമ്പൻ ഹംസ ഹാജി, മായൻ മുതിര, അലവി വടക്കേതിൽ, അസീസ് പൊഴുതന പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.
Leave a Reply