June 10, 2026

ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

0
Img 20231116 200719
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.വിദേശ പൗരന്‍ എഡ്വിന്‍ ജൂബര്‍ട്ട് വാനിങ്കന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തൃശ്ശിലേരി വില്ലേജിലെ 211 ഏക്കര്‍ വരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത് . 2018 ലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അവകാശികള്‍ നല്‍കിയ രണ്ട് ഹര്‍ജികളും സര്‍ക്കാരിന്റെ റിട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.2013 ല്‍ എഡ്വിന്‍ ജൂബര്‍ട്ട് വാനിങ്കന്റെ മരണശേഷം അദ്ദേഹത്തിന്റെ ദത്തുപുത്രനായ മൈക്കിള്‍ ഫ്‌ലോയ്ഡ് ഈശ്വര്‍ ആയിരുന്നു ഭൂമി ഏറ്റെടുത്ത് നോക്കി വന്നിരുന്നത്.2006 ഫെബ്രുവരിയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടത്തിയ ഗിഫ്റ്റ് ഡീഡ് പ്രകാരമാണ് ഇയാള്‍ അവകാശവാദം ഉന്നയിച്ചത്.എന്നാല്‍ ഇത് ചട്ടപ്രകാരമല്ല നടത്തിയതെന്നും ഫോറിന്‍ എക്സചേഞ്ച് റെഗുലേഷന്‍ ആക്ട് പ്രകാരം പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയാണ് ജില്ലാ കളക്ടര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോയത്.നിയമാനുസൃതമായ വില്‍പ്പത്രം എഴുതാതെയാണ് വാലിങ്കണ്‍ മരണപ്പെട്ടതെന്നും മരണ സമയത്തും ഭൂമിയുടെ അവകാശം അദ്ദേഹത്തിന് തന്നെയായിരുന്നുവെന്നും പരേതന് നിയമാനുസൃത അവകാശികളില്ലെന്നും പരിശോധനയില്‍ ജില്ലാ കളക്ടര്‍ കണ്ടെത്തുകയും ലാന്റ് റവന്യു കമ്മീഷണര്‍ ഇതംഗീകരിക്കുകയും ചെയ്തത് പ്രകാരമാണ് 1964ലെ അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമ പ്രകാരം സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്.2018 ല്‍ ഭൂമി ഏറ്റെടുത്ത് മാനന്തവാടി തഹസില്‍ദാറായിരുന്ന എ ജെ അഗസ്റ്റിനെ ചുമതല ഏല്‍പ്പിച്ച് നോക്കി നടത്തുന്നതിനിടെ ഹൈക്കോടതിയില്‍ നിന്നും ഫ്ലോഡിയ് ഈശ്വര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങി.തുടര്‍ന്നാണ് ഫ്ലോയിഡ് ഈശ്വറും വിദേശ പൗരന്‍ എഡ്വിന്‍ ജൂബര്‍ട്ട് വാനിങ്കന്റെ അനന്തരാവകാശിയെന്ന പേരില്‍ രംഗത്ത് വന്ന മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.2016 ല്‍ രജിസ്റ്റര്‍ ചെയ്ത ഗിഫ്ട് ഡീഡ് നിയമാനുസൃതമല്ലെന്ന് തീരുമാനിച്ച് എസ്ചീട്ട് നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നും സിവില്‍ കോടതികളെയൊന്നും തന്നെ ഈ വിഷയത്തില്‍ സമീപിച്ചിട്ടില്ലെന്നും ഹൈകോടതി കണ്ടെത്തി. മെറ്റില്‍ഡ ഉന്നയിച്ച പിന്തുടര്‍ച്ചാവകാശ വാദം സംബന്ധിച്ചും കോടതികള്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടല്ലെന്നും അത് കൊണ്ട് തന്നെ സര്‍ക്കാര്‍ നടപടിക്ക് സാധൂകരണമില്ലെന്നും കോടി തീര്‍പ്പ് കല്‍പ്പിച്ചു.സര്‍ക്കാരിന് നിയമാനുസൃതമായ വഴികളിലൂടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *