July 9, 2026

പങ്കുവയ്പ്പിന്റെ വേദിയാകണം ദേവാലയങ്ങള്‍: ബിഷപ് മാര്‍ ജോസ് പൊരുന്നേടം

0
20240407 222440
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പങ്കുവയ്പ്പിന്റെ വേദിയായി ദേവാലയങ്ങള്‍ മാറണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. ഓരോ മനുഷ്യനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനുള്ള കേന്ദ്രം കൂടിയാണ് ദേവാലയം. ഓരോ നാടിന്റെയും ആശ്വാസകേന്ദ്രമായി മാറാന്‍ ദേവാലയങ്ങള്‍ക്ക് കഴിയണം. ദേവാലയത്തില്‍ ദൈവത്തിന്റെ കൈപിടിച്ച് നടക്കാന്‍ വിശ്വാസിക്കു കഴിയണമെന്നും ബിഷപ് പറഞ്ഞു.

 

കൂദാശാ കര്‍മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോലിക്കല്‍, മുന്‍ വികാരി ഫാ.ജോസഫ് നെച്ചിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. പള്ളി വെഞ്ചരിപ്പിനുശേഷം അനുമോദന സമ്മേളനവും തവിഞ്ഞാലിലെ കലാകാരന്‍മാരുടെ ബാന്‍ഡ് മേളവും നടന്നു. സ്‌നേഹ വിരുന്ന്, സുധീര്‍ മാടക്കത്തിന്റെ സ്റ്റേജ് ഷോ എന്നിവ ഉണ്ടായിരുന്നു.

 

വികാരി ഫാ.ആന്റോ മമ്പള്ളി, ജോസ് കൈനിക്കുന്നേല്‍, ഏബ്രഹാം അയ്യാനിക്കാട്ട്, ഷാജി പായിക്കാട്ട്, ജോയി മണക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

1958ല്‍ രൂപീകൃതമായതാണ് തവിഞ്ഞാല്‍ ഇടവക. ആദ്യ ദേവാലയം 1977ല്‍ ജോസഫ് നെച്ചിക്കാട്ടച്ചന്റെ നേതൃത്വത്തിലാണ് നിര്‍മിച്ചത്.

 

450 ഓളം കുടുംബങ്ങളുള്ള ഇടവകയില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയും പഴയ പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ദേവാലയം പണിയാന്‍ തീരുമാനമായത്. പുതിയ ദേവാലയത്തിന് 2020 ജനുവരി 22ന് രൂപതാധ്യക്ഷന്‍

മാര്‍ ജോസ് പൊരുന്നേടമാണ് ശിലയിട്ടത്. ഇടവകാംഗങ്ങള്‍ ഏകമനസോടെ പ്രവര്‍ത്തിച്ചാണ് ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *