നാടൻ തോക്ക് കൈവശം വച്ച കേസ്; ഒളിവിലായിരുന്ന രണ്ട് പേരെ കൂടി മേപ്പാടി പോലീസ് പിടികൂടി
മേപ്പാടി: നാടൻ തോക്ക് കൈവശം വെച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പേരെ മേപ്പാടി പോലീസ് പിടികൂടി. തോണിച്ചാൽ, കള്ളാടിക്കുന്ന് വീട്ടിൽ മിഥുൻ (22), മാനന്തവാടി, കല്ലിയോട്ട് വീട്ടിൽ കെ.കെ. ബാബു(47) എന്നിവരെയാണ് എസ്.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ നാടൻ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘത്തിലെ മുഴുവൻ പേരും പിടിയിലായി. മാനന്തവാടി, ഒണ്ടയങ്ങാടി, കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്ര(32)നെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം മൂന്നാം തിയ്യതി പുലർച്ചെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തവെയാണ് കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം നാടൻ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഘത്തിലെ ഒരാൾ പിടിയിലാവുകയും കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെടുകയും ചെയ്തത്. ബാലചന്ദ്ര(32)നാണ് പിടിയിലായത്. നടപടികൾക്കായി മേപ്പാടി പോലീസിൽ വിവരമറിയിച്ചത് പ്രകാരം പോലീസ് സംഘമെത്തി ബാലചന്ദ്രനെ അറസ്റ്റ് ചെയ്യുകയും മുതലുകൾ കസ്റ്റഡിയിലെടുക്കുകയും സംഘത്തിനെതിരെ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോലീസ് തുടരന്വേഷണം നടത്തി വരവേ കേസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന മിഥുനെ രക്ഷിക്കാൻ വേണ്ടി അച്ഛനായ മണി കോടതിയിൽ മുൻ കൂർ ജാമ്യം തേടുകയും താനാണ് കുറ്റം ചെയ്തതെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യങ്ങളിൽ ശാസ്ത്രീയാന്വേഷണം നടത്തിയ പോലീസ് കള്ളങ്ങൾ പൊളിച്ച് ഒളിവിലായിരുന്ന യഥാർത്ഥ പ്രതിയായ മിഥുനെ പിടികൂടുകയാരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, ഫൈസൽ, റഷീദ്, സുനിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply