വരൾച്ച രൂക്ഷം പനമരത്ത് ഏക്കറ് കണക്കിന് നേന്ത്ര വാഴ കൃഷി നശിച്ചു
പനമരം: പനമരം പഞ്ചായത്തിൽ വേനൽച്ചൂടിൽ വ്യാപകമായി വാഴകൾ കരിഞ്ഞു വീണു. മൂപ്പെത്തുന്നതിന് മുൻപ് നിലംപതിക്കുന്ന വാഴക്കുലകൾ കുറഞ്ഞ വിലയ്ക്ക് വെട്ടിവിൽക്കുക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. ഇത്തരം വാഴക്കുല വിപണിയിൽ എത്തിച്ചാലും ആവശ്യക്കാർ കുറവാണ്.
മൂപ്പെത്താതെ വാഴകൾ നിലംപതിക്കുന്നതിനാൽ കൃഷി നടത്താൻ ചെലവായതിന്റെ നാലിലൊന്ന് തുക പോലും തിരികെ കിട്ടാത്ത അവസ്ഥയാണ്ണുള്ളത്. വൻ സാമ്പത്തിക ബാധ്യതയാണു വാഴക്കർഷകർ നേരിടുന്നത്. പഞ്ചായത്തിലെ പാലുകുന്നിൽ ഉണ്ണിയുടെ 738 വാഴകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിലംപൊത്തിയത്.
നീരിട്ടാടി അങ്കണവാടിക്ക് സമീപം ശിവരാജന്റെ പത്ത് മാസം പ്രായമായ കുലച്ച നേന്ത്രവാഴകളും കഴിഞ്ഞദിവസം ചൂടു താങ്ങാനാകാതെ നിലംപതിച്ചു. പഞ്ചായത്തിൽ ഒട്ടേറെ കർഷകരുടെ വാഴകളും മറ്റു കൃഷികളും കനത്ത ചൂടിൽ കരിഞ്ഞുണങ്ങുകയും നിലംപൊത്തുകയും ചെയ്യുന്നുണ്ട്. വയലുകളിൽ വച്ച വാഴകളാണ് അധികവും ഒടിഞ്ഞുവീഴുന്നത്.
ജലസേചനത്തിന് മാർഗമില്ലാത്തതാണു കാരണം. വാഴകൾ ഒടിഞ്ഞുവീഴാതെ സംരക്ഷിക്കാൻ കർഷകർ പെടാപ്പാടു പെടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കനത്ത വേനലിൽ വാഴക്കൃഷി നശിച്ച കർഷകരെ സഹായിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.
Leave a Reply