കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം.: പരിഷത്ത് പരിസ്ഥിതി സെമിനാർ
പുല്പള്ളി:
കേരള വികസനം കേരളത്തനിമ നശിപ്പിച്ചു കൊണ്ടാവരുത്. നാല്പത്തിനാലു നദികളും ആയിരക്കണക്കിനു നീർച്ചാലുകളും, മലനിരകളും, വനങ്ങളും, വന്യ ജീവികളും, നീണ്ട കടൽ തീരവും എല്ലാം നിലനിർത്തിക്കൊണ്ടു തന്നെയുള്ള വികസന മാതൃകയാണ് കേരളത്തിനു വേണ്ടതു് എന്നത് – കേരളത്തിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടത്തിന്റെ ആരോഗ്യവും – എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് സംസ്ഥാന പരിസ്ഥിതി കൺവീനർ ടി.പി ശ്രീശങ്കർ പറഞ്ഞു.
കേരളത്തെ കേരളമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്ക് പശ്ചിമഘട്ടത്തിനുണ്ട്.
ഗാഡ്കിൽ, കസ്തൂരി രംഗൻ, ഉമ്മൻ വി.ഉമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉണ്ടായ റിപ്പോർട്ടുകളൊക്കെ ത്തന്നെ വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല.
അനാവശ്യ വിവാദങ്ങളും വേവലാതികളും ഉയർത്തപ്പെട്ടപ്പോൾ വേണ്ടത്ര ബോധവത്ക്കരണം നടത്താൻ സർക്കാരുകൾക്ക് സാധിച്ചില്ല. ഇപ്പോഴും പശ്ചിമഘട്ടം സംബന്ധിച്ച നിലപാട് എടുക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 55-ാം സംസ്ഥന സമ്മേളനത്തിന്റെ ഭാഗമായി പുല്പള്ളി വിജയ ഹയർ പരിസ്ഥിതി സെമിനാർ പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സെമിനാർ കമ്മറ്റി ചെയർമാൻ ജോസ് ജോർജ് അദ്ധ്യക്ഷനായിരുന്നു.
വയനാടിന്റെ പരിസ്ഥിതിയും വികസനവും എന്ന വിഷയം . സി.കെ .വിഷ്ണുദാസും,
ആറാട്ടുപാറ സംരക്ഷണ ഇടപെടലുകൾ എൻ.കെ.ജോർജും
കടമാൻതോടു പഠനവും കണ്ടെത്തലുകളും എന്ന വിഷയം എം.എം.ടോമിയും അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി പി.ആർ. മധു സൂദനൻ സ്വാഗതവും കൺവീനർ എൻ സത്യാനന്ദൻ നന്ദിയും പറഞ്ഞു.
Leave a Reply