ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു.: പതിറ്റാണ്ട് നീണ്ട വിവാദങ്ങൾ അവസാനിക്കുന്നു.
ആലത്തൂര്‍ എസ്‌റ്റേറ്റ് ഇനി മുതല്‍ സര്‍ക്കാര്‍ ഭൂമി:
ജില്ലാ കളക്ടര്‍ ഉത്തരവിറക്കി
………………………………
മാനന്താടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉത്തരവിറക്കി. ഏറെക്കാലം നീണ്ടു നിന്ന നിയമ നടപടികള്‍ക്കൊടുവില്‍ 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് അന്യം നില്‍പ്പും കണ്ടുകെട്ടലും നിയപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു ഈ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ട എസ്റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. പിന്നീട് ജോണ്‍ മരണപ്പെട്ട ശേഷം എസ്‌റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു.എഡ്വിന്‍ ജുബര്‍ട്ട് വാനിന്റെ മരണത്തിനുശേഷം ഈ എസ്‌റ്റേറ്റില്‍ അന്യം നില്‍പ്പ് നടപടികള്‍ തുടങ്ങുകയായിരുന്നു.
അതേ തുടര്‍ന്ന് സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്‌ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നല്‍കി. പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ കോടതി ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
ജുബര്‍ട്ട് വാന്‍ ഇംഗന്റെ മരണത്തിനുശേഷം എസ്റ്റേറ്റിന് അനന്തരവകാശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ ഭൂമി ഏറ്റെക്കുന്നതിലേക്ക് എത്തിച്ചത്. കാട്ടിക്കുളം സ്വദേശിയായ പൊതുപ്രവർത്തകൻ ബെന്നി പുത്തറയിലാണ് ഇതുമായി ബന്ധപ്പെട്ട നിവേദന ങ്ങളും നിയമ പോരാട്ടങ്ങളുമായി കഴിഞ്ഞ വർഷങ്ങളിൽ പോരാട്ടം നടത്തിയത്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടി കളാണ് ഇപ്പോൾ പൂർത്തിയായത്.
Leave a Reply