ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ :ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം: ബെന്നിക്കിത് അഭിമാന നിമിഷം
മാനന്തവാടി.: വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഉത്തരവ് ഇറക്കുമ്പോൾ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് പൊതു പ്രവർത്തകനും കാട്ടിക്കുളത്തെ പ്രാദേശിക മാധ്യമ പ്രവർത്തകനുമായ പൂത്തറയിൽ ബെന്നിയാണ്. കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം വിശ്രമമില്ലാതെ ബെന്നി നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് 2 11 ഏക്കർ ഭൂമി ഏറ്റെടുത്ത് കലക്ടർ ഉത്തരവിറക്കിയത്.
2009 ലാണ് ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ആദ്യത്തെ നിവേദനം നൽകുന്നത്. പിന്നീട് നടപടിയൊന്നും ഉണ്ടാകാതെ വന്നപ്പോൾ തിരുനെല്ലി പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കൊപ്പം മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി മുഖേന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും റവന്യൂ മന്ത്രി അടൂർ പ്രകാശിനെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിനിടെ വിഷയം കോടതിയിലുമെത്തി. സർക്കാരിലും കോടതിയിലും ഹാജരാക്കാനായി രേഖകൾക്കായി വിശ്രമമില്ലാതെ അലഞു. കൈയ്യിൽ നിന്ന് ധാരാളം പണം ചിലവഴിച്ചു. ഭീഷണികളും മറ്റും ഉണ്ടായപ്പോഴും തളർന്നില്ല. ചില ഉദ്യോഗസ്ഥർ അനുകൂലമായി ഒപ്പം നിന്നപ്പോൾ മറ്റ് ചിലർ ഭൂമി ഏറ്റെടുക്കലിന് എതിരായിരുന്നുവെന്ന് ബെന്നി പറഞ്ഞു. ഇപ്പോൾ സസ്പെ ൻഷനിലുള്ള ഡെപ്യൂട്ടി കലക്ടർ സോമനാഥനെതിരെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകിയതും ഈ വിഷയത്തിലായിരുന്നു. ജില്ലാ കലക്ടറായിരുന്ന കേശവേന്ദ്രകുമാറും ബി.എസ്.തിരുമേനിയും ഇപ്പോഴത്തെ കലക്ടർ എസ്.സുഹാസും ഭൂമി ഏറ്റെടുക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും ബെന്നി പറഞ്ഞു.
മാനന്താടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. . ഏറെക്കാലം നീണ്ടു നിന്ന നിയമ നടപടികള്‍ക്കൊടുവില്‍ 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് അന്യം നില്‍പ്പും കണ്ടുകെട്ടലും നിയപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു ഈ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ട എസ്റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. പിന്നീട് ജോണ്‍ മരണപ്പെട്ട ശേഷം എസ്‌റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു.എഡ്വിന്‍ ജുബര്‍ട്ട് വാനിന്റെ മരണത്തിനുശേഷം ഈ എസ്‌റ്റേറ്റില്‍ അന്യം നില്‍പ്പ് നടപടികള്‍ തുടങ്ങുകയായിരുന്നു.
അതേ തുടര്‍ന്ന് സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്‌ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നല്‍കി. പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ കോടതി ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
ജുബര്‍ട്ട് വാന്‍ ഇംഗന്റെ മരണത്തിനുശേഷം എസ്റ്റേറ്റിന് അനന്തരവകാശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ ഭൂമി ഏറ്റെക്കുന്നതിലേക്ക് എത്തിച്ചത്. കാട്ടിക്കുളം സ്വദേശിയായ പൊതുപ്രവർത്തകൻ ബെന്നി പുത്തറയിലാണ് ഇതുമായി ബന്ധപ്പെട്ട നിവേദന ങ്ങളും നിയമ പോരാട്ടങ്ങളുമായി കഴിഞ്ഞ വർഷങ്ങളിൽ പോരാട്ടം നടത്തിയത്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടി കളാണ് ഇപ്പോൾ പൂർത്തിയായത്.
Leave a Reply