‘മനുഷ്യനും, പ്രകൃതിയും’ കെ എഫ് എഫ് ചലച്ചിത്രോത്സവത്തിന് മൂന്നിന് കൽപ്പറ്റയിൽ തുടങ്ങും.
.
കൽപ്പറ്റ: കൽപ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആറാമത് അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് മൂന്നിന് തിരിതെളിയും. 'മനുഷ്യൻ പ്രകൃതി' എന്ന പ്രമേയത്തെ മുൻനിർത്തി സംഘടിപ്പിക്കപ്പെടുന്ന ഈ ദ്വിദിന ചലച്ചിത്രമേളയ്ക്ക് മാർച്ച് 3, 4 തീയതികളിൽ കൽപ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ് ജൂബിലി ഹാൾ വേദിയാകും. കഴിഞ്ഞ അഞ്ചു വർഷമായി കെ എഫ് എഫ് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളകളുടെ തുടർച്ചയാണിത്.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കും തൊഴിൽ പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ലെനിൻ ഭാരതിയുടെ മെർക്കു തുടർച്ചി മലൈ, സ്റ്റീവൻ സൊഡംബർഗ് സംവിധാനം ചെയ്ത കണ്ടാജിയോൻ ഉൾപ്പെടെ 10 മികച്ച പരിസ്ഥിതി ഫീച്ചർ ഫിലിം/ ഡോക്യൂമെന്ററികൾ മേളയുടെ ആകർഷണം ആണ്. 2017 ലെ മികച്ച ആന്ത്രോപോളജി ഡോക്യൂമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ ദി സ്‌ളേവ് ജനിസിസ് എന്ന ഡോക്യൂമെന്ററിയുടെ കൽപ്പറ്റയിലെ ആദ്യ പ്രദർശനവും ഈ മേളയിൽ സംഘടിപ്പിക്കപ്പെടുന്നു. ഡോക്യുമെന്ററി നിർമ്മാണത്തിൽ കൽപ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ദി സ്‌ളേവ് ജനിസിസ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിൻ്റെ വൈരുദ്ധ്യാത്മകത പരിശോധിക്കാനും ഇതുവഴി വയനാടിൻ്റെ ഭൂമിശാസ്ത്രപരമായ സവിശേഷ യാഥാർഥ്യത്തെ വിമർശനാത്മകമായി നോക്കിക്കാണാനും ഉള്ള ശ്രമമാണിത്.
ഗോത്രകലാകാരനായ വിനു കിടച്ചുളനും ഗിറ്റാറിസ്റ്റ് ശേഖർ സുധീറും നയിക്കുന്ന സംഗീത പരിപാടികളും പരിസ്ഥിതി-സിനിമ അനുബന്ധ ചർച്ചകൾ അവതരണങ്ങൾ, മൃണാൾ സെൻ – ലെനിൻ രാജേന്ദ്രൻ അനുസ്മരണം തുടങ്ങി വിപുലമായ പരിപാടികളാണ് ഇത്തവണത്തെ മേളയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാർച്ച് 3 രാവിലെ 9 മണി മുതൽ സിനിമകളുടെ പ്രദർശനം ആരംഭിക്കും. വൈകീട്ട് 5 മണിക്ക് എം. ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായ ഡോ. അജു കെ നാരായണൻ ഉദ്ഘാടനം നിർവഹിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷനു ഈടാക്കുന്ന തുക 100 രൂപയാണ്. സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
Leave a Reply