ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ഇറങ്ങിപോകലും, ബഹിഷ്കരണവും
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഇറങ്ങിപ്പോക്കും ബഹിഷ്‌കരണവും. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച കെ.കെ. ഏബ്രഹാം യോഗത്തില്‍ പങ്കെടുത്തതിലും വേദിയില്‍ ഇരുന്നതിലും പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്കും ബഹിഷ്‌കരണവും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.സി. കൃഷ്ണകുമാര്‍, എന്‍.യു. ഉലഹന്നാന്‍ തുടങ്ങിയവരാണ് എന്നിവരാണ് യോഗത്തില്‍നിന്നു ഇറങ്ങിപ്പോയത്. ഡിസിസി മുന്‍ പ്രസിന്റുമായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരന്‍ തുടങ്ങിയവര്‍ ഏബ്രഹാമിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞ് യോഗത്തില്‍ നിന്നു വിട്ടുനിന്നു.
കുറ്റാരോപിതനായതിനെത്തുടര്‍ന്നു കെ.പി.സി.സി ഭാരവാഹിത്വം ഒഴിഞ്ഞ ഏബ്രഹാമിനെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ യോഗത്തിലേക്ക് ക്ഷണിച്ച് വേദിയില്‍ ഇരുത്തിയതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു ഭാരവാഹികളില്‍ ചിലരുടെ ഇറങ്ങിപ്പോക്ക്. രാവിലെ 11 ഓടെയാണ് യോഗം ആരംഭിച്ചത്. ഈ സമയം ഡിസിസി പ്രസിഡന്റിനും ഏബ്രഹാമിനും പുറമേ നേതാക്കളായ കെ.കെ. വിശ്വനാഥന്‍, കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി എന്നിവരാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഓഫീസിന്റെ വരാന്ത വരെ എത്തിയശേഷമാണ് ഡി.സി.സി ഭാരവാഹികളില്‍ ചിലര്‍ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത്. ഇറങ്ങിപ്പോക്കിനും ബഹിഷ്‌കരണത്തിനുമിടെ കാതലായ വിഷയങ്ങളിലടക്കം ചര്‍ച്ച നടത്താതെയാണ് യോഗം അവസനിച്ചത്. കളങ്കിതരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും ഇറങ്ങിപ്പോക്ക് നടത്തിയ ഡി.സി.സി ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.
Leave a Reply