അസംഘടിത തോട്ടം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം: എസ്.ഡി.റ്റി.യു
മാനന്തവാടി :- കണ്ണോത്ത്മല ദുരന്ത പശ്ചാലത്തിൽ ജില്ലയിലെ അസംഘടിത തോട്ടം തൊഴിലാളികളെ കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യൂ ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയെ കണ്ണീരിലാഴ്ത്തിയ അപകടത്തെ സർക്കാർ ഗൗരവത്തോടെ സമീപിക്കുകയും പാഠമുൾക്കൊള്ളുകയും ചെയ്യണം. അനുവദനീയമായതിലും കൂടുതൽ തൊഴിലാളികളെ കയറ്റിയതും മലയോര മേഘലകളിൽ സുരക്ഷാവേലി ഇല്ലാത്തതുമാണ് ദുരന്തത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുറന്ന വാഹനങ്ങളിലടക്കം ഇത്തരത്തിൽ തൊഴിലാളികളെ കുത്തിനിറച്ചുള്ള യാത്രകൾ നിർബാധം നടക്കുന്നുണ്ട്. ഏകീകൃത തൊഴിൽ വേതനമോ സമയനിഷ്ഠയോ ഇല്ലാതെ അടിമവേലകളാണ് പല സ്വകാര്യ തോട്ടങ്ങളിലും നടക്കുന്നത്. സർക്കാരും തൊഴിലാളി സംഘടനകളും അസംഘടിത തോട്ടം തൊഴിലാളികളോട് പുലർത്തുന്ന സമീപനവും അധികൃതരുടെ ഒത്താശയും അനാസ്ഥയുമാണ് തോട്ടമുടമകൾക്ക് ധൈര്യം പകരുന്നത്. തൊഴിലിനിടയിൽ ജീവൻ നഷ്ടപ്പെട്ടാൽ പോലും നഷ്ടപരിഹാരമോ മറ്റാനുകൂല്യങ്ങളോ ഇരകൾക്ക് ലഭിക്കാറില്ല. ഇനിയുമൊരു ദുരന്തത്തിന് വഴിതുറക്കാതെ തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. തോട്ടം മേഘകളിലെ അസംഘടിത തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തണമെന്നും മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു.
അപടകത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ജില്ലാ കമ്മറ്റി ആദരാജ്ഞലികൾ അർപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് വി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സൈദ് ചിറക്കര സ്വാഗതവും കെ ഖാലിദ് നന്ദിയും പറഞ്ഞു.
Leave a Reply