വിവാദങ്ങൾക്കൊടുവിൽ മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം ഉടൻ: കേസിൽ 12 പ്രതികൾ
കൽപ്പറ്റ: ഏറെ വിവാദം നിലനിൽക്കുന്ന മുട്ടിൽ മരം മുറിക്കേസിൻ്റെ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങൾ ഉൾപ്പെടെ 12 പേരാണ് മുഖ്യ പ്രതികൾ.
മരംമുറി കേസിൽ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റ പത്രം അനുമതിക്കായി ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി. മുട്ടില്‍ സൗത്ത് വില്ലേജില്‍ 2020-21 ൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസിൻ്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ജില്ലാ പൊലിസ് മേധാവിയുടെ അനുമതിക്കായി കൈമാറിയത്. അനുമതി ലഭിച്ചാലുടൻ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം തലവൻ ഡിവൈ.എസ്.പി വി.വി. ബെന്നി മാധ്യമത്തോട് പറഞ്ഞു. 12 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സഹോദരൻമാരായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യ പ്രതികൾ. ആദിവാസികൾ ഉൾപ്പടെയുള്ള നാമമാത്ര കർഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മുൻ വില്ലേജ് ഓഫിസർമാരും പ്രതിപ്പട്ടികയിലുണ്ട്. ഡി.എൻ.എ പരിശോധനാ ഫലം കേസന്വേഷണത്തിൽ നിർണായക തെളിവായിട്ടുണ്ട്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിലെ വൃക്ഷവില അടച്ചതോ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പട്ടയഭൂമികളില്‍ കോടികളുടെ മരം മുറി നടന്നത്. എന്നാൽ, 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിയുകയായിരുന്നു. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചുകടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് തെളിഞ്ഞത്. ഇതോടെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അനുവദനീയമായ മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം നുണയാണെന്ന് തെളിഞ്ഞു. കൂടാതെ, വില്ലേജ് ഓഫിസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷ വ്യാജമാണെന്നതും തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതോടെ ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകളായി മാറുകയായിരുന്നു. ഈ കേസിൽ കുറ്റ പത്രം സമർപ്പിച്ച ശേഷമാവും അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് മേപ്പാടി, മീനങ്ങാടി സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മറ്റു കേസുകളുടെ കുറ്റ പത്രം സമർപ്പിക്കുക. ഡിവൈ.എസ്.പി വി.വി. ബെന്നിയെ കൂടാതെ 21 പേരാണ് അന്വേഷണ സംഘടത്തിലുള്ളത്.
Leave a Reply