ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നാളെ
കൽപ്പറ്റ : അധികൃതരുടെ ടൂറിസം മേഖലയോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു വയനാട് ടുറിസം അസോസിയേഷനും കേരളം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നാളെ (29ന് ) ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാവിലെ പത്തു മണിക്ക് എസ് കെ എം ജെ ഹൈസ്‌കൂളിനടുത്തു നിന്നും ബഹുജന മാർച്ചും തുടങ്ങും. തുടർന്ന് കലക്ടറേറ്റ് കവാടത്തിൽ ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ജില്ല പ്രളയത്തിനും കോവിഡിനും ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ടൂറിസം ജില്ലയായ വയനാട്ടിൽ ടൂറിസം രംഗത്തും മറ്റു ബിസിനെസ്സ് രംഗത്തും നേരിട്ടും അല്ലാതെയും ആയിരങ്ങൾ ആശ്രയിക്കുന്നത് വിനോദ സഞ്ചാര മേഖലയെയാണ്. എന്നാൽ ജില്ലയിലെ നിരവധിയായ പ്രശ്നങ്ങൾ മൂലം ടൂറിസം മേഖല പാടെ തകർന്ന നിലയിലാണ്. വന്യ മൃഗ ശല്യം മൂലം വയനാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ സംജാതമായിട്ടുണ്ടെങ്കിലും അധികാരികൾ ഇപ്പോഴും നിസംഗത പുലർത്തുന്ന അവസ്ഥയാണുള്ളത്. ഇതോടൊപ്പം തന്നെ ജില്ലയിലെ പ്രധാനപ്പെട്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാണാസുര സാഗർ ഡാമിനോട് ചേർന്ന് നടത്തപ്പെടുന്ന സമരം ഇതുവരെ ഒത്തുതീർപ്പിലെത്തിക്കാൻ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല. ഇതോടൊപ്പം തന്നെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആവശ്യമായ അറ്റകുറ്റ പണികൾ നടത്താതെ നാശത്തിന്റെ വക്കിലാണ്.`വയനാട്ടിൽ എന്തോ സംഭവിക്കുന്നു എന്ന രീതിയിലാണ് ദൂരെ ദിക്കുകളിൽ പ്രചാരണം നടക്കുന്നത്. ഇതോടൊപ്പം തന്നെയാണ് വയനാട് ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതകുരുക്ക്. ഇക്കാര്യത്തിലും ഒരു നടപടിയും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബദൽ റോഡിനു വേണ്ടിയുള്ള മുറവിളികൾ കേവലം വനരോദനമായി മാറുകയാണ്.
ഇപ്പോൾ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളും കട കമ്പോളങ്ങളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ഇതേ അവസ്ഥയിൽ മുന്നോട്ടു പോകുകകയാണെങ്കിൽ ഇതിൽ മിക്കതും അടച്ചുപൂട്ടിയിടേണ്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥ ലോബിയുടെ തികഞ്ഞ നിസംഗതയും കെടുകാര്യസ്ഥതയുമാണ് ഇത്തരമൊരു പ്രതിസന്ധിക്കു വഴിവെച്ചത്. വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ പ്രതിസന്ധിക്കു കാരണക്കാർ ഹോംസ്റ്റേകളും റിസോർട്ടുകളുമാണെന്ന പ്രസ്താവനകൾ പ്രതിഷേധാർഹമാണ്.
Leave a Reply