വനം – വന്യ ജീവി നിയമങ്ങള്‍ പൊളിച്ച് എഴുതണം; ആനി രാജ
നിലമ്പൂര്‍: വയനാട്ടുകാരുടെ പ്രധാന പ്രശ്നമായ വന്യ മൃഗ ശല്യത്തിന് താത്കാലിക പരിഹാരം അല്ലാതെ സ്ഥിരമായ പരിഹാരം കാണണമെന്ന് വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ഥി ആനി രാജ ആവശ്യപ്പെട്ടു. നിലമ്പൂരില്‍ നടന്ന് എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആനി രാജ. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അന്ന് ശാശ്വതം ആയിരിക്കാം.
എന്നാൽ ഈ 2024 ആ നിയമം അപ്രായോഗികമാണെന്നും, അതിനാൽ വനം വന്യജീവി നിയത്തിൽ ഭേദഗതി കൊണ്ട് വരണം. അതിനുള്ള ഇടം കേരള നിയമ സഭ അല്ലെന്നും, അത് ഇന്ത്യൻ പാർലിമെന്റ് ആണെന്നും അതിനായി പാർലമെന്റിൽ വേണ്ട വിധത്തിൽ ഇടപെട്ട് നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ കഴിയുമെന്നും ആനി രാജ ഉറപ്പ് നൽകി.
മണ്ഡലത്തില്‍ നിന്നും എം പി യായി പാർലിമെന്റിൽ എത്തിയ രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ശബ്ദ്ദം ഉയർത്തിയില്ല എന്ന് മാത്രമല്ല പാർലമെന്റിൽ എത്തിയിട്ട് പോലുമില്ല എന്നതിന് തെളിവാണ് ഹാജർ നില.
ഒരു മാസത്തോളമായി വയനാട് മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ചപ്പോള്‍ കേൾക്കേണ്ടി വന്ന ചോദ്യങ്ങൾ ഊന്നി പറഞ്ഞാണ് ആനി രാജ പ്രസംഗിച്ചത്. പ്രധാന മന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞ് വോട്ട് നേടി ജയിച്ച രാഹുൽ ഗാന്ധിയെ പിന്നീട് വയനാട്ടുകാർ കണ്ടിട്ടില്ലെന്നും, അതുപോലെ വോട്ട് നേടി ജയിച്ചാൽ പിന്നീട് വയനാട്ടിൽ കാണുമോ എന്ന പരിഹാസമാണ് പര്യടനത്തിൽ ഉടനീളം നേരിട്ടത്.
രാഹുൽ ഗാന്ധിയുടെ പ്രശ്നത്തിൽ തന്നെ ശിക്ഷിക്കരുതെന്നും വയനാട് മണ്ഡലത്തിൽ നിന്നും ജയിച്ചാൽ ഏത് രാവും പകലും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം ഏത് പ്രശ്നത്തിലും കൂടെ ഉണ്ടാകുമെന്നും ആനി രാജ ജനങ്ങൾക്ക് ഉറപ്പ് നൽകി.
ബാലസംഘം വിദ്യാർത്ഥിനി നിഹല പി വരച്ച ആനി രാജയുടെ ചിത്രം ചടങ്ങിൽ വച്ച് സമ്മാനിച്ചു. എൽഡിഎഫ് തെഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി എം ബഷീർ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ഇ പത്മാക്ഷൻ അധ്യക്ഷനായി. ഇ എൻ മോഹൻദാസ്, പി പി സുനീർ, എം സ്വരാജ്, പി കെ സൈനബ, പി കെ കൃഷ്ണദാസ്, ജോർജ് കെ ആന്റണി പ്രസംഗിച്ചു.
Leave a Reply