ബത്തേരിയിലെ പര്യടനത്തിനിടെ ആനി രാജക്ക് ഒരു കത്ത്
കേണിച്ചിറ: സുല്‍ത്താന്‍ ബത്തേരി ബത്തേരി മണ്ഡലത്തിലെ കേണിച്ചിറയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ ആനി രാജക്ക് നടവയൽ വനാതിർത്തി ജാഗ്രത സമിതിയുടെ കത്ത് ലഭിച്ചു.
വീടാക്രമണ സ്വഭാവമുള്ള കാട്ടാനയെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആനി രാജയെ ബോധ്യപ്പെടുത്തുകയാണ് കത്തിന്റെ ലക്ഷ്യം. പൂതാടി പഞ്ചായത്ത് ഒന്നാം വാർഡിൽ കക്കോടൻ ബ്ലോക്ക്, പേരൂർ പ്രദേശത്തെ വനാതിർത്തി സമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊലിസ് അധികൃതർക്കും, വനം വകുപ്പ് അധികൃതർക്കും സമർപ്പിക്കുന്ന സങ്കട ഹർജിയാണ് ലഭിച്ചത്.
പൂതാടി പഞ്ചായത്ത് ഒന്നാം വാർഡിൽ, കൽമതിൽ എത്തി നിൽക്കുന്ന കോച്ചേരിക്കടവു മുതൽ മണൽവയൽ ഗേറ്റുവരെയുള്ള കക്കോടൻ ബ്ലോക്ക് ഭാഗത്തു കൂടി കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശം അധികൃത ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഫലവത്തായ പ്രതിരോധ സംവിധാനങ്ങളൊന്നും ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ഒരു ഒറ്റയാൻ വീടാക്രമണം ആരംഭിച്ചിരിക്കുകയാണ്.
20 ദിവസങ്ങൾക്കു മുൻപ്, കോച്ചേരി കടവിനോട് ചേർന്ന പേരൂർ കോളനിയിലെ മുരണി, ലീല എന്നീ വിധവകളുടെ വീടുകൾക്ക് കേടുപാടുകൾ വരുത്തി. ഇന്നലെ പുലർച്ചെയും കോളനിയിലെത്തി ലീലയുടെ വീടിന് അനുബന്ധമായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷെഡ്ഡ് തകർത്തു. മാർച്ച് 22 തിങ്കളാഴ്‌ച എങ്ങപ്പിള്ളി ഇമ്മാനുവലിന്റെ വീട്ടുകിണറ്റിലെ മോട്ടോർ പമ്പ് സജ്ജീകരണങ്ങളും പൈപ്പുകളും വലിച്ചു പുറത്തെറിഞ്ഞു നശിപ്പിച്ചു.
ഇതേ ദിവസം രാവിലെ 11 മണിയ്ക്ക് വീടിനോട് ചേർന്ന കൃഷിയിടത്തിൽ വച്ചു കണ്ടത്ത് ജോയിയുടെ ഭാര്യ ലിസി ഇതേ ആനയുടെ മുന്നിൽ പ്പെടുകയും ഒരു വിധത്തിൽ ഓടി രക്ഷപ്പെടുകയുമാണുണ്ടായത്. മാർച്ച് 23 നും 30 നും പുലർച്ചെ 5.30 ന് വടക്കൻചേരിൽ ജോസ് മാത്യുവിന്റെ വീട്ടുമുറ്റത്തെത്തിയ ഇതേ കാട്ടാന ചാക്കിൽ ശേഖരിച്ചു വച്ചിരുന്ന നെല്ലുൽപ്പനങ്ങൾ വലിച്ചിട്ടു നിരത്തി ഭക്ഷിക്കുകയും, കൃഷി ഉപകരണം ചവിട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ പുലർച്ചെ 6 മണിക്ക് കാടപ്പറമ്പിൽ ജോസിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന ബൈക്ക് ചവിട്ടി മറിച്ച് കടന്നുപോയി. മേൽപറഞ്ഞ എല്ലാ വേളകളിലും ശബ്ദം കേട്ട് മുറ്റത്തിറങ്ങുന്ന കുടുംബാംഗങ്ങൾ തലമുടിനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഈ മേഖലയിൽ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കാനുദ്ദേശിച്ച തൂക്കു വേലി ഫെൻസിംഗിനുള്ള ഫണ്ടുകളടക്കം കൈമാറിക്കഴിഞ്ഞതായി അറിയുന്നു. പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതായാണ് മനസ്സിലാകുന്നത്.
വനംവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ അത്യധികം സങ്കീർണ്ണമായ സാഹചര്യം പരിഗണിച്ച് സർക്കാർ സംവിധാനങ്ങള്‍ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഈ വിഷയം കാര്യമായി സംസാരിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം.
വയനാട്ടുകാരുടെ പ്രധാന പ്രശ്നമായ വന്യ മൃഗ ശല്യത്തിന് താത്കാലിക പരിഹാരം അല്ലാതെ സ്ഥിരമായ പരിഹാരം കാണാൻ സാധിക്കുമെന്ന് ആനി രാജ പറഞ്ഞു. 1972 ലെ വന്യ മൃഗ നിയമം അന്ന് ശാശ്വതം ആയിരിക്കാം എന്നാൽ ഈ 2024 ഇൽ ആ നിയമം അപ്രായോഗികമാണെന്നും അതിനാൽ വനം വന്യജീവി നിയത്തിൽ ഭേദഗതി കൊണ്ട് വരണം.
അതിനുള്ള ഇടം കേരള നിയമ സഭ അല്ലെന്നും, അത് ഇന്ത്യൻ പാർലിമെന്റ് ആണെന്നും ജനങ്ങളെ ഓർമിപ്പിച്ചു. അതിനായി പാർലമെന്റിൽ വേണ്ട വിധത്തിൽ ഇടപെട്ട് നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ കഴിയുമെന്നും അത് കൊണ്ട് വരുമെന്നും ആനി രാജ ഉറപ്പ് നൽകി. വയനാട്ടിലെ എം പി യായി പാർലിമെന്റിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ വന്യമൃഗ ശല്യത്തെകുറിച്ച് ഒന്നും പാർലിമെന്റിൽ ഉയർത്തിയില്ല എന്നും ആനി രാജ പറഞ്ഞു.
Leave a Reply