മാനന്തവാടി രൂപത ആസ്ഥാനത്ത് ബിഷപ്പുമാരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി
മാനന്തവാടി: വയനാട് എംപി രാഹുൽ ഗാന്ധി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. മാനന്തവാടി രൂപത ആസ്ഥാനത്ത് എത്തിയാണ് രാഹുൽഗാന്ധി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ കണ്ടത്. ഉച്ച കഴിഞ്ഞാണ് രാഹുൽ രൂപത ആസ്ഥാനത്ത് എത്തിയത്. മാനന്തവാടി രൂപത ആസ്ഥാനത്ത് എത്തിയ രാഹുൽഗാന്ധിയെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം സ്വീകരിച്ചു.
മണ്ഡലം രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തുടരുന്ന വയനാടിന്റെ പിന്നാക്ക അവസ്ഥയെ കുറിച്ച് ചർച്ച ചെയ്തു. വന്യമൃഗ ശല്യം, രാത്രിയാത്ര നിരോധനം, ഗതാഗത പ്രശ്നങ്ങൾ, ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അഭാവം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഭാവം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വയനാടിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
രാഹുൽ ഗാന്ധിക്ക് മുന്നിൽ രൂപതയുടെ നേതൃത്വത്തിൽ നിവേദനങ്ങൾ സമർപ്പിച്ചു. 15 വർഷത്തിനിപ്പുറം കേന്ദ്ര സർക്കാർ പദ്ധതികളൊന്നും വയനാട്ടിൽ നടപ്പാക്കിയിട്ടില്ലെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ, ഗതാഗത സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും രൂപത സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.
സഹായ മെത്രാൻ മാർ അലക്സ് തരാമംഗലം, കോഴിക്കോട് രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. ഫാ. ജോസ് കൊച്ചറക്കൽ, ഫാ. നോബിൾ തോമസ് പാറക്കൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ, ഐ സി ബാലകൃഷ്ണൻ, ടി സിദ്ധിഖ് തുടങ്ങിയവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.
Leave a Reply