തേൻവരിക്കയും തേൻമാവും: അടുക്കള മുറ്റത്തെ പോഷകക്കലവറയെക്കുറിച്ച് പദ്മിനി ശിവദാസിന്റ പുസ്തകം.
സി.വി.ഷിബു.
കൽപ്പറ്റ: ചക്കയിൽ നിന്നും മറ്റ് പഴങ്ങളിൽ നിന്നും അനേകം മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പുതിയ കാലഘട്ടത്തിൽ ഭക്ഷ്യോൽപ്പന്ന രംഗത്ത് മാർഗ്ഗദർശിയാവുകയാണ് പദ്മിനി ശിവദാസിന്റെ തേൻവരിക്കയും തേൻമാവും എന്ന പുസ്തകം. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിൽ കേരളത്തിൽ പ്രശസ്തമായ കൽപ്പറ്റ സ്വദേശിനിയായ പദ്മിനി ശിവദാസിന്റെ രണ്ടാമത്തെ പുസ്തകമാണിത്.
തൃശൂർ സമതമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചക്കയെക്കുറിച്ചും മാങ്ങയെക്കുറിച്ചും അവയുടെ പോഷകസമൃദ്ധിയെക്കുറിച്ചും ചക്കയുടെയും മാങ്ങയുടെയും വർത്തമാനകാല പ്രസക്തിയെക്കുറിച്ചുമാണ് പുസ്തകം പ്രതിപാദിക്കുന്നത്. ഡോ: സി.എസ്. ചന്ദ്രിക അവതാരികയും പ്രൊഫ: ടി.എ. ഉഷാകുമാരി പ്രസാധക കുറിപ്പും എഴുതിയ ഈ പുസ്തകം പൂർണ്ണമായും വനിതകളുടെ കൈയ്യൊപ്പുമായാണ് പുറത്തിറങ്ങിയിട്ടുള്ളത്.
അടുത്ത കാലത്തായി ചക്കക്ക് ലഭിച്ച ജനപ്രീതി പുസ്തകത്തിന്റെ ആനുകാലിക പ്രസക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം ചക്ക ഉല്പന്നങ്ങളെപ്പറ്റി ക്ലാസ്സുകൾ നയിച്ചതിലൂടെ അനേകം സ്ഥലങ്ങളിൽ ഒട്ടനവധി പേരെ സംരംഭകരാക്കി മാറ്റുന്നതിനും ചക്ക ഉല്പന്നങ്ങളിലൂടെ പുതിയൊരു ഭക്ഷ്യ സംസ്കാരം വളർത്താനും പദ്മിനി ശിവദാസിന് കഴിഞ്ഞിട്ടുണ്ട്. സംരംഭകത്വ ട്രെയിനർമാർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചക്കയുടെ 88 മൂല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും മാങ്ങയുടെ 35 മൂല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ: ദത്തൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു..
Leave a Reply