പെരിക്കല്ലൂർ പട്ടികവര്‍ഗ ഹോസ്റ്റൽ:ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്
കൽപറ്റ: പെരിക്കല്ലൂരിൽ പട്ടികവർഗ ആൺകുട്ടികൾക്ക് പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടം ഈ വിഭാഗത്തിലെ പെൺകുട്ടികൾക്കായി നൽകാൻ ഗൂഡാലോചനയെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്ത്. അസൗകര്യങ്ങൾക്കുനടുവിൽ മുള്ളൻകൊല്ലയിലെ പ്രവൃത്തനം അവസാനിപ്പിച്ച പഴയ സിനിമ ശാലയിൽ വാടകക്കാണ് വർഷങ്ങളായി പട്ടികവർഗ ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവൃത്തിക്കുന്നത്. ഇവിടത്തെ പരിമിതമായ സൗകര്യങ്ങളിൽ നാലു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന 100ലധികം വിദ്യാർഥികളാണ് കഴിയുന്നത്. ഇവർക്കുവേണ്ടി നിർമിച്ച പുതിയ ഹോസ്റ്റൽ കെട്ടിടം നിഷേധിക്കുന്നതിൽ നിക്ഷിപ്ത താത്പര്യക്കാരുണ്ടെന്നും ഇതിനെതിരെ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും ട്രൈബൽ വകുപ്പിനും പരാതി നൽകുമെന്ന് രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുൽപള്ളി മേഖലയിലെ പട്ടികവർഗ ആൺകുട്ടികൾക്കായി ഹോസ്റ്റൽ നിർമിക്കുന്നതിനായി പെരിക്കല്ലൂരിൽ 2006ലാണ് സർക്കാർ അര ഏക്കർഭൂമി വിലക്കു വാങ്ങുന്നത്. അന്നുമുതൽ ചില നിക്ഷിപ്ത താത്പര്യക്കാർ പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഈ ഹോസ്റ്റൽ വരാതിരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ആദിവാസി വിദ്യാഭ്യാസ^ സാമൂഹ്യ പ്രവർത്തകർ നടത്തിയ ഇടപെടലുകളെതുടർന്ന് 2014 ഡിസംബർ 21ന് അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് കെട്ടിട നിർമാണത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചത്. എന്നാൽ, തുടർന്നും ഇതിെൻറ നിർമാണം വൈകിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നതായി ഇവർ ആരോപിച്ചു. കാൽ നൂറ്റാണ്ടിലധികമായി ആൺകുട്ടികൾ മുള്ളൻകൊല്ലിയിലെ പഴയ സിനിമ ശാലയിലയിലാണ് കഴിയുന്നത്. 20000ത്തോളം രൂപ വാടക നൽകിയാണ് ഈ സിനിമ ശാലയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവൃത്തിക്കുന്നത്. കാര്യമായ ബസ് സർവീസ് പോലും ഇല്ലാത്ത ചേകാടി, പാളക്കൊല്ലി തുടങ്ങി ഉൾഗ്രാമങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 100ലധികം വിദ്യാർഥികൾ അസൗകര്യങ്ങൾക്കുനടുിൽ കഴിയുമ്പോഴാണ് അവർക്കായി നിർമിച്ച കെട്ടിടം പെൺകുട്ടികൾക്കായി മാറ്റി നൽകുന്നതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
3.72 കോടി രൂപ മുടക്കി 80ലധികം കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന കെടിട്ടമാണ് പെരിക്കല്ലൂരിൽ പുതുതായി നിർമിച്ചിരിക്കുന്നത്. പുൽപള്ളി വേലിയമ്പത്ത് പട്ടികവർഗ വിഭാഗത്തിലെ െപൺകുട്ടികൾക്കായി ഹോസ്റ്റലുണ്ട്. ഇവർക്ക് മറ്റൊരു ഹോസ്റ്റൽ വേണമെന്നുണ്ടെങ്കിൽ ട്രൈബൽ വകുപ്പിെൻറ ഉടമസ്ഥതയിൽ പെരിക്കല്ലൂരിലും മുള്ളൻകൊല്ലിയിൽ കാപ്പി സെറ്റ് ഗവ. ഹൈസ്കൂളിന് സമീപവും സ്ഥലവുമുണ്ട്. ഇവിടെ അവർക്കായി മറ്റൊരു കെട്ടിടം നിർമിക്കാമെന്നിരിക്കെ, വർഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം സിനിമശാലയിലെ ദുരിത ജീവിതത്തിന് അറുതിയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം.
സിനിമ ശാലയുടെ ഉടമക്ക് പ്രതിമാസം കിട്ടുന്ന 20000രൂപ വാടക ഇല്ലാതാകുന്നത് തടയുക,സമീപത്തുള്ള സ്വകാര്യ വിദ്യാലയത്തിൽ ഈ കുട്ടികളെ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിലെന്നും ഇവർ ആരോപിക്കുന്നു. വൻകിടക്കാരുടെ കച്ചവടതാത്പര്യങ്ങൾക്ക് കാടിെൻറ മക്കളെ ബലിയാടാക്കുന്ന സമീപനത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഇവർ പറഞ്ഞു. പെരിക്കല്ലൂരിൽ പട്ടിക വർഗ ആൺകുടികൾക്കായി പണികഴിപ്പിച്ച ഹോസ്റ്റൽ പുതിയ വിദ്യാഭ്യാസ വർഷം തുടങ്ങുന്നതിനെ മുമ്പ് അവർക്കായി തുറന്നു കൊടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുൻ പി.ടി.എ. പ്രസിഡൻറ് ജോയി ജോസഫ്, രക്ഷിതാക്കളായ കെ.എസ്. ചന്ദ്രൻ, കൊളത്തൂർ കോളനിയിലെ കുളിയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply